കണ്ണൂര്‍: കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതത്തില്‍ പൊരുതി വിജയം നേടിയ ടെസ എന്ന പെണ്‍കുട്ടിയുടെ വാര്‍ത്തയാണ് ഇന്ന് മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. കണ്ണൂര്‍ സര്‍വകലാശാലയുടെ എംഎസ്ഡബ്ല്യുവിന് മൂന്നാംറാങ്കോടെ വിജയിച്ച പരിയാരം സ്വദേശി ജോയി-ആലീസ് ദമ്പതികളുടെ മകള്‍ ടെസയുടെ വിജയത്തിന് പത്തരമാറ്റ് തിളക്കമാണ്.
പകല്‍ മുഴുവന്‍ അര്‍ബുദരോഗിയായ അമ്മയെ പരിചരിക്കും. രാത്രി അച്ഛനൊപ്പം മതിലു കെട്ടുന്ന പണിക്കു പോകും. ഇതിനിടെ വീണുകിട്ടുന്ന ചെറിയ ഇടവേളകളില്‍ മാത്രമായിരുന്നു പഠനം. പിലാത്തറ സെന്റ് ജോസഫ്സ് കോളജിലാണ് ടെസ പഠിച്ചത്. 12 വര്‍ഷം മുന്‍പാണു ടെസയുടെ അമ്മയ്ക്ക് തലച്ചോറില്‍ ട്യൂമര്‍ ബാധിക്കുന്നത്.
അതുവരെയുണ്ടായിരുന്ന സമ്പാദ്യമെല്ലാം മുടക്കി അമ്മയെ ചികിത്സിച്ചു. എട്ടരയേക്കര്‍ സ്ഥലം വിറ്റ് 10 സെന്റിലേക്ക് മാറി. ആലീസിന് അഞ്ചിലേറെ ശസ്ത്രക്രിയകള്‍ നടത്തി. റേഡിയേഷനും കീമോയും ചെയ്തു. പക്ഷേ, ഇപ്പോഴും കട്ടിലില്‍ നിന്ന് അനങ്ങാന്‍ പോലുമാകാത്ത സ്ഥിതിയിലാണ്. ഉടന്‍ ഒരു സര്‍ജറി കൂടി നടത്തണം.
പകല്‍ സമയം മുഴുവന്‍ അമ്മയെ പരിചരിക്കലും വീട്ടു ജോലികളുമുണ്ട് ടെസയ്ക്കും അനുജത്തി അനീനയ്ക്കും. നാലു പശുക്കളെ പരിചരിക്കണം. വീട്ടുജോലികള്‍ മുഴുവന്‍ തീര്‍ത്ത ശേഷമാണ് അച്ഛനൊപ്പം ടെസ കെട്ടുപണിക്കു പോകുന്നത്. അമ്മയുടെ ചികിത്സയ്ക്കും ടെസയുടെയും അനുജത്തിയുടെയും വിദ്യാഭ്യാസത്തിനും വീട്ടുചെലവുകള്‍ക്കുമുള്ള പണം കണ്ടെത്തുകയെന്ന വലിയ ഭാരം അച്ഛനെക്കൊണ്ടു മാത്രം താങ്ങാന്‍ കഴിയുന്നതല്ലെന്ന് ടെസയ്ക്കു നന്നായറിയാം.
ഇതിനിടെ നാലേക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് കപ്പയും വാഴയും കൃഷി ചെയ്തെങ്കിലും മൃഗശല്യം മൂലം വിളയാകെ നശിച്ചു. ജോയി-ആലീസ് ദമ്പതികളുടെ നാലു പെണ്മക്കളില് മൂന്നാമത്തെയാളാണു ടെസ. ബിഎസ്ഡബ്ല്യു 88 ശതമാനം മാര്‍ക്ക് നേടിയാണ് പാസായത്. അനുജത്തി ഇപ്പോള്‍ ബിഎസ്ഡബ്ല്യു വിദ്യാര്‍ഥിയാണ്. മൂത്ത സഹോദരിയെ വിവാഹം കഴിച്ചയച്ചു. ഒരു സഹോദരി അങ്കമാലിയില്‍ കന്യാസ്ത്രീയാണ്.