പനമരം: വയനാട്ടിൽ തിരുവോണനാളിൽ ബന്ധുക്കൾ തമ്മിലുള്ള വാക് തർക്കത്തിനിടെ വെട്ടേറ്റ് മധ്യവയസ്കൻ മരിച്ചു. കേണിച്ചിറ പരപ്പനങ്ങാടി തവളയാങ്കൽ സജീവൻ (50) ആണ് മരിച്ചത്. സംഭവത്തിൽ ഗുരുതര പരിക്കേറ്റ അകന്ന ബന്ധുവായ മാങ്ങോട്ടിൽ അഭിലാഷി (35)നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
മദ്യലഹരിയിൽ ഉണ്ടായ വാക്കുതർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. കേണിച്ചിറ പരപ്പനങ്ങാടി തവളയാങ്കൽ രാഘവന്റെയും ലീലയുടെയും മകനാണ് മരിച്ച സജീവൻ.
ബീനയാണ് സജീവന്റെ ഭാര്യ. മകൾ: ആതിര. മരുമകൻ: മിഥുൻ. കേണിച്ചിറ ടൗണിലെ ഓട്ടോഡ്രൈവറായ അഭിലാഷും സജീവനും ശനിയാഴ്ച വൈകീട്ട് ആറുമണിയോടെ ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. ഇതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളും ഉണ്ടായി. ഇതിന് പിന്നാലെയാണ് ഇരുവരും പരസ്പരം വെട്ടിയത്. സജീവന് കൈക്കും അഭിലാഷിന് കൈക്കും നെഞ്ചിനും വെട്ടേറ്റതായി പോലീസ് പറഞ്ഞു.