ഇരിട്ടി: അടച്ചുറപ്പുള്ള സ്വന്തമായൊരു വീടെന്ന ചരപ്പറമ്പിൽ മിനിയുടെയും കുട്ടികളുടെയും സ്വപ്നം ഒടുവിൽ ഓണക്കാലത്ത് സാക്ഷാത്കരിച്ചിരിക്കുകയാണ്. വർഷങ്ങളായി ഷെഡ്ഢിൽ കഴിഞ്ഞ കുടുംബം തിരുവോണത്തലേന്ന് അടച്ചുറപ്പുള്ള കോൺക്രീറ്റ് വീട്ടിലേക്ക് താമസംമാറി.
എഡിഎമ്മിനെയും ജനപ്രതിനിധികളെയും രക്ഷാകർതൃസ്ഥാനത്ത് നിർത്തി വീട്ടിന്റെ പാലുകാച്ചൽ ചടങ്ങും നടത്തി. ആറളം പഞ്ചായത്തിലെ ചരപ്പറമ്പിൽ മിനിക്കും കുടുംബത്തിനുമാണ് ജില്ലാ സഹകരണ ബാങ്കിന്റെ എംപ്ലോയീസ് സ്പെഷ്യൽ വെൽഫെയർ ഫണ്ട് ഉപയോഗിച്ച് സ്നേഹവീട് പൂർത്തിയാക്കിയത്.
അസുഖബാധിതരായ മിനിക്കും ഭർത്താവിനും കാര്യമായ ജോലിക്കൊന്നും പോകാനുള്ള ശേഷിയുണ്ടായിരുന്നില്ല. മൂന്ന് കുട്ടികൾക്കൊപ്പം അത്തിക്കലിലെ കുടിലിലായിരുന്നു കുടുംബം.
വീടിനായി അപേക്ഷിച്ചെങ്കിലും ആദ്യ പരിഗണനാലിസ്റ്റിൽ ഉൾപ്പെടാതെ പോയതോടെ കളക്ടർക്കും അപേക്ഷ നൽകിയിരുന്നു. ഇതിനിടെ ബാങ്കിന്റെ സ്പെഷ്യൽ ഫണ്ട് പാവങ്ങൾക്ക് വീട് വെക്കാനായി ഉപയോഗപ്പെടുത്താൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഫണ്ട് കളക്ടർക്ക് കൈമാറി.
നേരത്തെ നിരവധിതവണ തന്റെ മുന്നിൽ വീട്ടിന് അപേക്ഷകയായി എത്തിയ മിനിയെ ഗുണഭോക്താവായി കളക്ടർ ടിവി സുഭാഷ് തന്നെ തിരഞ്ഞെടുത്തു. നിർമാണച്ചുമതല ആറളം സർവീസ് സഹകരണ ബാങ്കിനെ ഏൽപ്പിക്കുകയുംചെയ്തു. ബാങ്കിന്റെ മേൽനോട്ടത്തിൽ ജനകീയ കമ്മിറ്റി ജനുവരിയിൽ തുടങ്ങിയ നിർമാണമാണ് ഇപ്പോൾ പൂർത്തിയായത്.