കട്ടപ്പന: ഇടുക്കിയിൽ വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായി വീട്ടുടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ കട്ടപ്പന നഗരസഭയിലെ റവന്യൂ ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ. റവന്യൂ ഇൻസ്പെക്ടർ ഷിജു എ അസീസാണ് പിടിയിലായത്. വീടിന്റെ ഉടമസ്ഥാവകാശം മാറ്റിനൽകുന്നതിന് വെട്ടിക്കവല സ്വദേശിയ ജോഷി വള്ളിയാംതടത്തിലിന്റെ പക്കൽനിന്ന് 13,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റുണ്ടായത്.
മറ്റൊരാളിൽനിന്ന് വാങ്ങിയ വീടിന്റെ ഉടമസ്ഥാവകാശം ജോഷിയുടെ അമ്മയുടെ പേരിലേക്ക് മാറ്റി നൽകുന്നതിന് മുനിസിപ്പൽ ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. ഫെബ്രുവരിയിലാണ് അപേക്ഷ നൽകിയത്. അന്ന് ജോലിയിലുണ്ടായിരുന്ന റവന്യൂ ഇൻസ്പെക്ടർ സ്ഥലം മാറിയതിനുശേഷമാണ് ഷിജു അസീസ് ചാർജ് എടുക്കുന്നത്. രണ്ടാഴ്ച മുമ്പാണ് ഷിജു കട്ടപ്പന റവന്യൂ ഇൻസ്പെക്ടറായി ചുമതലയേറ്റത്. ഇതിനോടകം പലരിൽനിന്നും ഇയാൾ കൈക്കൂലി ആവശ്യപ്പെടുകയും വാങ്ങുകയും ചെയ്തിട്ടുള്ളതായി ആരോപണമുണ്ട്.
ഇതിനുപിന്നാലെ സ്ഥലം സന്ദർശിച്ച ഷിജു ഫയൽ നീക്കുന്നതിന് അറുപതിനായിരം രൂപയാകുമെന്നും തനിക്ക് ഇരുപതിനായിരം രൂപ നൽകിയാൽ നടപടികൾ വേഗത്തിലാക്കി നൽകാമെന്നും സ്ഥലമുടമയെ അറിയിച്ചു. അത്രയും പണമില്ലെന്ന് പരാതിക്കാരൻ പറഞ്ഞെങ്കിലും നിരന്തരം കൈക്കൂലി ആവശ്യപ്പെട്ടുകൊണ്ടിരുന്നു. തുടർന്ന് 13,000 രൂപ നൽകണമെന്ന് പറഞ്ഞ് പരാതിക്കാരനെ റവന്യൂ ഇൻസ്പെക്ടർ ഓഫീസിലേക്ക് വിളിപ്പിക്കുകയായിരുന്നു. തുടർന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പുറത്ത് കാത്തുനിന്ന് വിജിലൻസ് സംഘം ഇയാളെ കൈയോടെ പിടികൂടി.
കോട്ടയം വിജിലൻസ് എസ്പി വി ജി വിനോദ് കുമാറിന്റെ നിർദേശപ്രകാരം ഇടുക്കി വിജിലൻസ് ഡിവൈഎസ്പി വിആർ രവികുമാർ, സിഐ മാരായ ടിപ്സൺ തോമസ് മേക്കാടൻ, ടി ബിജു, വിനേഷ്കുമാർ, റെജി എം കുന്നിപ്പറമ്പൻ, എസ്ഐമാരായ കെഎൻ ഷാജി, സന്തോഷ്, ജോയി, എഎസ്ഐമാരായ സഞ്ജയ്, ഷാജികുമാർ, സ്റ്റാൻലി തോമസ്, തുളസീധരക്കുറുപ്പ്, ബിനോയി തോമസ്, എസ്.സി.പി.ഒ.മാരായ മഹേഷ്, സുരേന്ദ്രൻ, സന്ദീപ് ദത്തൻ മെദീൻ, അരുൺ സി ചന്ദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.