കാഞ്ഞൂര്‍: മിണ്ടാപ്രാണികളോടുള്ള മനുഷ്യന്റെ ക്രൂരത തുടരുകയാണ്. 60 വയസ്സുകാരി മക്കളെപ്പോലെ ഓമനിച്ചു വളര്‍ത്തിയ 20 പൂച്ചകളെ വിഷം നല്കി കൊന്നു. തന്റെ 20 പൂച്ചകള്‍ ഒരുമിച്ചു ചത്തതിന്റെ ആഘാതത്തിലാണു പാറപ്പുറം കടുവേലില്‍ റാദിയ ഇപ്പോള്‍.
നേരത്തെ ആലുവ ദേശത്തായിരുന്നു റാദിയയും കുടുംബവും താമസം. ഭര്‍ത്താവ് 6 വര്‍ഷം മുന്‍പു മരിച്ചു. 2 പെണ്മക്കള് വിവാഹിതരായി. ഇതേ തുടര്‍ന്നു റാദിയ പാറപ്പുറത്തു 4 സെന്റ് സ്ഥലം വാങ്ങി സര്‍ക്കാര്‍ സഹായത്തോടെ വീടു വച്ചു. തനിച്ചു താമസിക്കുന്ന റാദിയയ്ക്കു പൂച്ചകളായിരുന്നു കൂട്ട്. 23 പൂച്ചകളാണുണ്ടായിരുന്നത്. 2 ദിവസത്തിനുള്ളില്‍ അതില്‍ 20 എണ്ണവും ചത്തു. 2 വലിയ പൂച്ചകളും ഒരു കുഞ്ഞിപ്പൂച്ചയുമാണ് ഇനിയുള്ളത്.
താന്‍ പൂച്ചകളെ വളര്‍ത്തുന്നതില്‍ വിരോധമുള്ള ആരോ ഇവയെ വിഷം കൊടുത്തുകൊന്നുവെന്നാണു റാദിയയുടെ ആരോപണം. റാദിയ പുറത്തു പോകുമ്പോള്‍ പൂച്ചകള്‍ക്കു വീടിനു പുറത്തു പല പാത്രങ്ങളില്‍ ഭക്ഷണം വച്ചുകൊടുത്തിട്ടു പോകുകയാണ് പതിവ്. ഈ പാത്രങ്ങളില്‍ ആരെങ്കിലും വിഷം കലര്‍ത്തിയിട്ടുണ്ടാകാം എന്നാണു സംശയം.
അസുഖം മൂലമാണെങ്കില്‍ പൂച്ചകള്‍ പെട്ടെന്നു ചാകില്ലെന്നും രണ്ടോ മൂന്നോ ദിവസം ഭക്ഷണം കഴിക്കാതെ കിടക്കുമെന്നും വയറൊട്ടുമെന്നും സ്ഥലത്തെത്തിയ മൃഗസ്നേഹി മരട് സ്വദേശിനി സചിത്ര പറഞ്ഞു. എന്നാല്‍ ഇവിടെ പൂച്ചകള്‍ വെള്ളിയാഴ്ച വരെ വരെ നന്നായി ഭക്ഷണം കഴിച്ചിരുന്നു. ശനിയാഴ്ച മുതലാണു അവ ചാകാന്‍ തുടങ്ങിയത്.
റാദിയയുടെ വീട് പൂച്ചകളുടെ കൂടി വീടാകാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലേറെയായി. ഒരു മകള്‍ രഹ്ന ഫ്ലാറ്റിലേക്കു താമസം മാറ്റിയപ്പോള്‍ കൂടെയുണ്ടായിരുന്ന 3 പൂച്ചകളെ റാദിയക്കു കൊടുത്തു. പിന്നീട് കളമശേരിയില്‍ കണ്ടെയ്നര്‍ റോഡില്‍ അനാഥാവസ്ഥയില്‍ മൃഗസ്നേഹി ജിഷ കണ്ടെത്തിയ ഒരു അമ്മ പൂച്ചയെയും കുഞ്ഞിപ്പൂച്ചയെയും റാദിയയെ ഏല്പിച്ചു.
4 പൂച്ചകള്‍ പെറ്റുപെരുകിയാണു പൂച്ചക്കുടുംബത്തില് 23 അംഗങ്ങളായത്.പൂച്ചകള്‍ക്കുള്ള ഭക്ഷണം എല്ലാ മാസവും ജിഷ എത്തിച്ചുകൊടുക്കുമായിരുന്നു. ലോക്ഡൗണ്‍ സമയത്തു വളരെ ദൂരെപ്പോയാണു റാദിയ പൂച്ചകള്‍ക്കുള്ള മീന്‍ വാങ്ങിയിരുന്നത്. 4 അമ്മ പൂച്ചകളെയും അടുത്തിടെ വന്ധ്യംകരണം ചെയ്തു. പൂച്ചക്കുടുംബം ഇനിയും വര്‍ധിക്കാതിരിക്കാനുള്ള ശ്രമത്തിനിടെയാണ് അവ ഒന്നിച്ചു ഇല്ലാതായത്.