തിരുവനന്തപുരം: വീണ്ടും ജില്ലയിൽ വനിതാ ഡോക്ടർക്ക് നേരേ അതിക്രമം. ആറ്റിങ്ങൽ ഗോകുലം മെഡിക്കൽ സെന്ററിലെ വനിതാ ഡോക്ടറെയാണ് രാത്രി ആക്രമിച്ചത്. ചികിത്സയ്ക്ക് എത്തിയ രണ്ടുപേരാണ് ശനിയാഴ്ച അർധരാത്രി അതിക്രമം നടത്തിയത്. ഇവർ വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയെന്നും അസഭ്യം പറഞ്ഞെന്നും ചെരിപ്പ് ഊരി എറിഞ്ഞെന്നുമാണ് പരാതി.
അർധരാത്രി 12 മണിയോടെ കൈക്ക് പരിക്കേറ്റാണ് രണ്ടുപേർ മെഡിക്കൽ സെന്ററിലെത്തിയത്. ഇവർ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറോടും നഴ്സിനോടും അതിക്രമം കാട്ടുകയായിരുന്നു. ചികിത്സ നടത്തുന്ന മുറിയിലേക്ക് കയറുന്നതിന് മുമ്പ് ചെരിപ്പ് ഊരാൻ പറഞ്ഞതാണ് ഇവരെ പ്രകോപിപ്പിച്ചത്.
ഇതിനുതയ്യാറാകാതെ ഇവർ ഡോക്ടറെ അസഭ്യം പറയുകയും ചെരിപ്പ് ഊരി എറിയുകയുമായിരുന്നു. ഡോക്ടർ മാറിനിന്നതോടെ തൊട്ടടുത്തുണ്ടായിരുന്ന നഴ്സിന്റെ ദേഹത്താണ് ചെരിപ്പ് വീണത്. പിന്നാലെ ഡോക്ടറെയും നഴ്സിനെയും ആക്രമിക്കാനും പ്രതികൾ മുതിർന്നു. സുരക്ഷാജീവനക്കാരനെത്തിയാണ് ഇവരെ തടഞ്ഞത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
സംഭവത്തിൽ പ്രതികളായ രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആറ്റിങ്ങൽ സ്വദേശികളായ അനസ്, സമദ് എന്നിവരാണ് അറസ്റ്റിലായത്. അനസ് ആശുപത്രിക്ക് സമീപം ബേക്കറി നടത്തുന്നയാളാണെന്നും പോലീസ് പറഞ്ഞു.
ഡോക്ടർക്ക് നേരേ നടന്ന അതിക്രമത്തിൽ ഐഎംഎ ചിറയിൻകീഴ് ഘടകം പ്രതിഷേധം രേഖപ്പെടുത്തി. ദിവസങ്ങൾക്ക് മുമ്പ് തിരുവനന്തപുരം സർക്കാർ ഫോർട്ട് ആശുപത്രിയിൽ വനിതാ ഡോക്ടറെ രണ്ടുപേർ ചേർന്ന് ആക്രമിച്ചിരുന്നു. ഇതിനുപിന്നാലെ എറണാകുളം ആലുവയിലും ഡോക്ടർക്ക് നേരേ ആക്രമണമുണ്ടായി. ഈ കേസിലെ പ്രതി പത്ത് ദിവസങ്ങൾക്ക് ശേഷം പോലീസിൽ കീഴടങ്ങുകയായിരുന്നു.