വിഷാദരോഗത്തിലായിരിക്കുമ്പോഴുള്ള ചേര്‍ത്തു പിടിക്കലുകളും കരുതലുകളും പ്രിയപ്പെട്ടവരില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് വികാരനിര്‍ഭരമായി കുറിക്കുകയാണ് മാധ്യമപ്രവര്ത്തകന് വിവേക് മുഴക്കുന്ന്. ഡിപ്രഷനില്‍ നിങ്ങളവള്‍ക്കൊരു ഉമ്മ കൊടുക്കാമോ എന്ന ആമുഖത്തോടെയാണ് വിവേകിന്റെ കുറിപ്പ്.
വിഷാദങ്ങള്‍ക്ക് കാരണങ്ങള്‍ നിരവധിയുണ്ട്. എറ്റവും പ്രധാനം ഇഷ്ടമുള്ളവരുടെ സ്നേഹം നഷ്ടപ്പെടുന്നതാണ്. സ്നേഹം ഇത്തിരി കുറയുമ്പോള്‍പോലും അതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ വലുതാണ്. ആ സമയം ഒരു കൈനീട്ടുക. ഒരു ചുമല് പങ്കുവയ്ക്കുക.- വിവേക് പറയുന്നു.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
ഡിപ്രഷനില്‍
നിങ്ങളവള്‍ക്കൊരു
ഉമ്മ കൊടുക്കാമോ ?
ഞാന്‍ ഓഫീസിലായിരുന്നു- രമേഷ് പിഷാരടിയുടെ നര്‍മ്മത്തിനും ഐശ്വര്യലക്ഷ്മിയുടെ ചിരിക്കും അഞ്ജു ജോസഫിന്റെ പാട്ടിനുമിടയില്‍. പെട്ടെന്ന് മൊബൈല്‍ ഡിസ്പ്ലേയില്‍ ഭാര്യയുടെ കോള്‍. രണ്ടുതവണ അത് എരിഞ്ഞുതീരുന്നതുവരെ ഞാന്‍ ചുമ്മാ നോക്കിനിന്നു. അല്പനിമിഷത്തിനകം അവളുടെ മെസ്സേജ് – ‘തിരക്കില്ലെങ്കില്‍ ഒന്ന് വീട്ടിലേക്ക് വരാമോ?’ അത് പതിവില്ലാത്തതാണ്. ഓ! അവള് വീട്ടില്‍ തനിച്ചാണല്ലോ. മോന് നാട്ടിലാണ്. ഞാനെത്തുമ്പോള്‍ ഗേറ്റ് തുറന്ന് മുറ്റത്തുതന്നെ നില്‍ക്കുന്നുണ്ട് ശ്വേത. സന്തോഷം. കൈപിടിച്ച് അകത്തേക്കുനടന്നു. സോഫയില്‍ ഒന്നിച്ചിരുന്നു. എന്റെ പുരികങ്ങളില്‍ ഉയര്‍ന്ന ചോദ്യങ്ങളെ ശ്വേത ചിരിച്ചുകൊണ്ട് തോല്‍പ്പിച്ചു. ‘ഇവിടെ ഇരിക്കെടോ’. കൈ കൂടുതല്‍ മുറുക്കിപ്പിടിച്ചുകൊണ്ട് അവള് മിണ്ടി. അതിനെ ഇങ്ങനെ ചുരുക്കുന്നു- ‘അടുത്ത് ആരും ഇല്ലാത്തതുപോലെ…. മനസ്സില്‍ സങ്കടങ്ങള്‍ ഉരുള്‍പൊട്ടുന്നു …. ആത്മവിശ്വാസം ഇല്ലാതാകുന്നു…. ആത്മാഭിമാനത്തെക്കുറിച്ചുപോലും ചിന്തിച്ചു പോകുന്നു…..’
ഞാനവളെ ചേര്‍ത്തുപിടിച്ചു. എനിക്ക് ആ സാഹചര്യം മനസ്സിലാക്കാനായി. ചിലപ്പോള്‍ തിരിച്ചു കിട്ടാനാകാത്തവിധം വിഷാദത്തിന്റെ അഗാധ ഗര്‍ത്തങ്ങളുടെ മുനമ്പിലാണവള്‍. ഏതുനിമിഷവും വീണു പോയേക്കാം… എന്താണ് കാരണം ?
ഞാന്‍ പിറകോട്ട് സഞ്ചരിച്ചു ….
ഇല്ല .
ഞങ്ങള്‍ക്കിടയില്‍ സ്നേഹക്കുറവുണ്ടായിട്ടില്ല. അവഗണനയുടെ മതിലുകള്‍ പരസ്പരം തീര്‍ത്തിട്ടില്ല. കാരണമുണ്ടാക്കി അങ്കം വെട്ടിയിട്ടില്ല. വീഴാന്‍ പോകുമ്പോള്‍ താങ്ങാതിരുന്നിട്ടില്ല. കൊടുംചൂടിലും ഉമ്മകള്‍ പങ്കുവെക്കാതിരുന്നിട്ടില്ല….
എന്നിട്ടും അവളുടെ ചിന്ത വഴിമാറിയതിന് കാരണമുണ്ടെങ്കില്‍ ഒന്നേയുള്ളൂ – മോന് അടുത്തില്ല …
‘നമ്മള് അടുത്ത ദിവസം നാട്ടിലേക്ക് പോകുന്നു.’ അവള് ചിരിച്ചു. ചിരിയില്‍ അവള് അവളെ വീണ്ടെടുക്കുന്നതായി തോന്നി.
എന്റെ ചിന്ത അപ്പോഴേക്കും മറ്റൊരു കാട് ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയിരുന്നു. ചുറ്റുമുള്ള സ്ത്രീകളെകുറിച്ച് ഞാന്‍ ആലോചിച്ചു. വീട്ടുജോലിയും
മക്കളുടെ ഓണ്‍ലൈന്‍ ക്ലാസുകളും
സ്വന്തം തൊഴിലിടവുമൊക്കെ
സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍
അവരുടെ മുന്നില്‍ പതിയിരിക്കുന്ന വിഷാദസിംഹങ്ങളെയോര്‍ത്ത് ഭയന്നു.
ചിരിക്കാന്‍പോലും മറന്നുപോകുന്നവര്‍. അവരോട് ചിരിക്കാനും മടിയാണ് നമുക്ക്.
വിഷാദങ്ങള്‍ക്ക് കാരണങ്ങള്‍ നിരവധിയുണ്ട്. എറ്റവും പ്രധാനം ഇഷ്ടമുള്ളവരുടെ സ്നേഹം നഷ്ടപ്പെടുന്നതാണ്. സ്നേഹം ഇത്തിരി കുറയുമ്പോള്‍പോലും അതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ വലുതാണ്.
ആ സമയം ഒരു കൈനീട്ടുക.
ഒരു ചുമല് പങ്കുവയ്ക്കുക.
മരണത്തെക്കുറിച്ച്, ആത്മഹത്യയെക്കുറിച്ച് ചിന്തിക്കാന്‍ ഒരാള്‍ക്ക് എത്ര സമയം വേണം ?
ഭാര്യയുടെ സാരി എടുത്ത് വെയിലത്ത് ഉണങ്ങാനിട്ടതിന് സുഹൃത്തുക്കള്‍ പെണ്‍കോന്തന്‍ എന്ന് വിളിച്ചുകളിയാക്കിയപ്പോള്‍ മരിക്കാന്‍പോയ ഒരു ദിനേശേട്ടനുണ്ടായിരുന്നുപരിചയത്തില്‍. അദ്ദേഹം മരിച്ചില്ല ! അതിന്റെ കാരണം തന്റെ ഇണയുടെ നിസ്സഹായാവസ്ഥ ബോധ്യപ്പെട്ടത് കൊണ്ടാവണം എന്ന് ഞാനിന്നും വിശ്വസിക്കുന്നു.
മൂഡ് സ്വിങ്ങിന്റെ എക്സിബിഷന് ഗ്യാലറിയാണ് ഓരോ സ്ത്രീയും. ഭ്രമകല്പനയുടെ താഴ്വാരങ്ങളില്, വജ്രശോഭയുള്ള
സങ്കല്പങ്ങളില് മനസ്സൊന്നു നടക്കാന്‍ ഇറങ്ങിയാല്‍ നമുക്കവരെ പിന്തുണക്കാന്‍ കഴിയണം. അവര്‍ക്കൊപ്പം അല്പനേരം ഇരിക്കാന്‍ കഴിയണം.
അവളുടെ വസ്ത്രമൊന്ന് കഴുകിയിട്ടാല്‍, അവളുടെ മുടിയില്‍ എണ്ണ തേച്ചുകൊടുത്താല്‍, അവളുടെ നഖങ്ങളില്‍ ക്യൂട്ടക്സിട്ടുകൊടുത്താല്‍,
അവളെയൊന്ന് ചേര്‍ത്തണച്ചാല്‍,
അവളുടെ സ്വപ്നങ്ങളെ അടുത്തറിയാന്‍ ശ്രമിച്ചാല്‍ ….. അവളുടെ മാത്രമല്ല നമ്മുടെയും സന്തോഷമാകുമത്. ആത്മാഭിമാനം ഉയരും; ആത്മവിശ്വാസവും.
ചിന്തയുടെ അശ്വവേഗങ്ങളിലേക്ക് പിഷാരടിയുടെ കോള്‍. ‘എവിടെപ്പോയി ?’
‘ഞാന്‍ ശ്വേതയുടെ അടുത്തുണ്ട്’
ഓക്കെ എന്നുപറഞ്ഞ് ഫോണ്‍ കട്ടായി
കാരവാനില്‍ ശ്വേതാ മേനോനുണ്ട്.
ഫ്ലോറില്‍ ശ്വേതാ മോഹനും. വിവേക് അവിടെയുണ്ടാകുമെന്ന് പിഷാരടി കരുതിക്കാണും.
ഞാനിതാ
ഇവിടെ
എന്റെ ശ്വേതയ്ക്കരികെ.
‘എന്റെ താമസം
പതിനേഴാം നിലയിലാണ്.
ചന്ദ്രന് എന്റെ ഏകാന്തത കാണാം.
പക്ഷേ, എനിക്ക് ചന്ദ്രന്റെ ആകാശം
തൊടാനാവില്ല’ – എന്ന് സച്ചി മാഷ്
പറയുന്നുണ്ട് ഏറ്റവും പുതിയ കവിതയില്‍.
പ്രിയപ്പെട്ടവളേ,
നമുക്കൊരേ ആകാശത്തിനുകീഴില്
പരസ്പരം പുണര്‍ന്നുറങ്ങാം, ഉണരാം.
വിവേക് മുഴക്കുന്ന്.
(എന്നോട് ചോദിക്കാതെ എടുത്ത ഫോട്ടോ നിന്നോട് ചോദിക്കാതെ ഞാന്‍ ഉപയോഗിക്കുന്നു??)