കൊച്ചി: ആര്‍ത്തവകാലത്ത് കന്യാസ്ത്രീകള്‍ക്ക് സാനിറ്ററി പാഡുകള്‍ ഉപയോഗിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് കോണ്‍വെന്റുകളില്‍ നടക്കുന്നതെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ക്രൈസ്തവ സഭയുടെ ഉടമസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന വാരിക. ഇന്ത്യയിലെമ്പാടമുള്ള കന്യാസ്ത്രീ മഠങ്ങള്‍ക്കുള്ളില്‍ നടക്കുന്ന നീതി നിഷേധവും മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങളും തുറന്നുകാട്ടുകയാണ് വാരിക.
ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ആരോപണ വിധേയനായ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് കന്യാസ്ത്രീ മഠങ്ങളുടെ ഇരുണ്ട മുറികള്‍ക്കുള്ളില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ നേര്‍ക്കാഴ്ചകള്‍ സഭയുടെ ഉടമസ്ഥതയിലുള്ള പ്രസിദ്ധീകരണം തന്നെ പങ്കുവയ്ക്കുന്നത്.
കന്യാസ്ത്രീകള്‍ നേരിടുന്ന പീഡനങ്ങളെ കുറിച്ച് എഴുതിയ ഇന്ത്യന്‍ കറന്റസിന്റെ കവര്‍ കപ്പൂച്ചിന്‍ സഭയുടെ ക്രിസ്തുജ്യോതി പ്രൊവിന്സിന് കീഴില്‍ ഡല്‍ഹിയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ഇന്ത്യന്‍ കറന്റസ് എന്ന ഇംഗ്ലീഷ് വാരികയിലാണ് കന്യാസ്ത്രീ മഠങ്ങളില്‍ നടക്കുന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ തുറന്നുകാട്ടുന്നത്.
ബി ഹ്യൂമെയിന്‍ ആന്‍ഡ് ഹോളി എന്ന പേരിലുള്ള ലക്കം പൂര്‍ണമായും കന്യാസ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനാണ് ഉപയോഗിക്കുന്നത്. കന്യാസ്ത്രീകളുടെ പ്രശ്നങ്ങളും പുരുഷ മേധാവിത്വം നിറഞ്ഞ സഭാ അവര്‍ ചെയ്യുന്ന സേവനങ്ങളും വാരിക തുറന്നുകാട്ടുന്നു.
കന്യാസ്ത്രീ മഠങ്ങളില്‍ വരുമാനമുണ്ടാക്കുന്നവരും അല്ലാത്തവരും തമ്മിലുള്ള അന്തരം വളരെ വലുതാണ്. അതേസമയം കോണ്‍വെന്റുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കുന്ന പ്രവണതയുണ്ട്. മഠങ്ങളില്‍ കന്യാസ്ത്രീകളും അര്ഥിനികളും ആര്‍ത്തവകാലത്ത് ശുചിത്വമില്ലാത്ത രീതികളാണ് സ്വീകരിക്കുന്നതെന്നും ആര്‍ത്തവസമയത്ത് സാനിറ്ററി പാഡുകള്‍ ഉപയോഗിക്കാന്‍ സമ്മതിക്കാത്തതിനാല്‍ തുണി ഉപയോഗിക്കേണ്ട ഗതികേടിലാണ് മിക്കമഠങ്ങളിലും നിലനില്‍ക്കുന്നതെന്നും ചീഫ് എഡിറ്റര്‍ ഡോക്ടര്‍ സുരേഷ് മാത്യു എഡിറ്റോറിയലില്‍ പറയുന്നു.
കന്യാസ്ത്രീകളെ വേലക്കാരായി ഉപയോഗിക്കുന്ന പതിവ് നിര്‍ത്തലാക്കിയത് ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെയായിരുന്നു. ഇപ്പോള്‍ വത്തിക്കാനില്‍ പണം വാങ്ങി ജോലി ചെയ്യുന്നവരാണ് ബിഷപ്പുമാര്‍ക്കും മറ്റും ഭക്ഷണമെടുത്തു നല്കുന്നതു പോലുള്ള ജോലികള്‍ ചെയ്യുന്നത്. എന്നാല്‍ നമ്മുടെ നാട്ടില്‍ ഇപ്പോഴും കന്യാസ്ത്രീകളെ ജോലിക്കാരായി കണക്കാക്കുന്ന പതിവാണുള്ളത്.
വിദേശങ്ങളില്‍ സേവനം ചെയ്യുന്ന കന്യാസ്ത്രീകള്‍ സഭാ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് കടുത്ത വിവേചനം അനുഭവിക്കേണ്ടി വരുന്നുണ്ട്. വിദേശികളായ കന്യാസ്ത്രീകള്‍ അവധിക്ക് സ്വന്തം നാട്ടില്‍ പോകുമ്പോള്‍ ഇന്ത്യക്കാരായ കന്യാസ്ത്രീകള്‍ക്ക് കഷ്ടിച്ചു നാട്ടിലെത്താനുള്ള പണം കിട്ടിയാല്‍ ഭാഗ്യമെന്ന നിലയിലാണ് വിവേചനം, എഡിറ്റോറിയല്‍ കുറ്റപ്പെടുത്തുന്നു.
ഇന്ത്യന്‍ കറന്റ്സിന്റെ എഡിറ്റോറിയല്‍
കേരളത്തില്‍ സിസ്റ്റര്‍ അഭയ കേസ് മുതലുള്ള കന്യാസ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചൂണ്ടിക്കാട്ടുന്ന എഡിറ്റോറിയല്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ആരോപണവിധേയനായ പീഡനക്കേസില്‍ സഭയും സഭയുടെ എല്ലാ സമിതികളും കുറ്റകരമായ മൗനമാണ് അവലംബിക്കുന്നതെന്നും ഫ്രാങ്കോ സഭയുടെ മകനാണെങ്കില്‍ പരാതിക്കാരിയായ കന്യാസ്ത്രീ സഭയുടെ മകളാണെന്നും വ്യക്തമാക്കുന്നു.
ഇടയന് ചിതറുമ്പോള്‍ ആടുകള്‍ ചിതറുമെന്ന പേരില്‍ ഫാദര്‍ ജോസ് വള്ളിക്കാട്ട് എഴുതിയ ലേഖനത്തില്‍ ഇന്ന് സഭയുടെ ഇരുണ്ട മൂലകളില്‍ നിന്ന് കേള്‍ക്കുന്നത് വിശ്വാസഭഞ്ജനത്തിന്റെയും മാനസിക പീഡനത്തിന്റെയും, ലൈംഗിക ദുരുപയോഗത്തിന്റെയും കഥകളാണ്. അവ നമ്മെ നിരാശപ്പെടുത്തുകയും നമ്മുടെ വിശ്വാസങ്ങളെ തകര്‍ക്കുകയും ചെയ്യുന്നു.
നമ്മുടെ സഹോദരിമാരായ സന്യാസിനികള്‍ മതപീഡകരില്‍ നിന്ന് ശാരീരികവും, ലൈംഗികവുമായ പീഡനങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. എന്നാല്‍, സ്വന്തം ഇടയന്മാരില് നിന്ന് അവര്‍ക്ക് ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടാവുന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്. അതിലും നിരാശയുളവാക്കുന്നത് പരാതികളിന്മേല് അന്വേഷണം നടത്തുന്നതും, നടപടികള്‍ എടുക്കുന്നതിലും അധികാരികളുടെ ഉപേക്ഷയോ, താമസമോ ആണ്.
കത്തോലിക്കാ സഭക്ക് സംഘടിതമായ ഭരണ വ്യവസ്ഥയും, വ്യവസ്ഥാപിതമായ നിയമ സംഹിതയും ഉണ്ടെന്നിരിക്കിലും, അതിന് ഫലവത്തായ പരാതി പരിഹാര വേദി ഇല്ല എന്നതാണ് ദയനീയമായ സത്യം. ഫാ.ജോസ് വള്ളിക്കാട്ട് പറയുന്നു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കേസിലെ മെത്രാന്മാരുടെ നിശബ്ദതയ്ക്കെതിരേ ഫാ. വള്ളിക്കാട്ട് ആഞ്ഞടിക്കുന്നു. ലൈംഗിക ദുരുപയോഗങ്ങള്‍ പരസ്യമാക്കാന്‍ അസാമാന്യ ധൈര്യം ആവശ്യമുണ്ട്. എന്നാല്‍ തുറന്നു പറച്ചില് മാത്രമാണ് സഭയെ ശുദ്ധീകരിക്കാനും കുറ്റക്കാരെ ശിക്ഷിക്കാനും ഉള്ള അവസാന വഴി എന്ന് പലരും വിശ്വസിക്കുന്നു, കാരണം അവര്‍ തേടിയ എല്ലാ മാര്‍ഗങ്ങളും തിരസ്കരിക്കപ്പെട്ടു.
തുറന്നു പറച്ചിലുമായി ചിലരെങ്കിലും മുന്നോട്ടു വരുന്നത് ആശ്വാസകരമാണ്. എന്നിരുന്നാലും അധികാരവും പണവും ഉള്ള മല്ലന്മാരുമായാണ് അവര്‍ക്ക് ഏറ്റുമുട്ടേണ്ടിവരുന്നത്. തങ്ങളുടെ സഹപ്രവര്ത്തകരിലൊരാളെ സംബന്ധിച്ച് വലിയ പരാതികള്‍ ഉയര്‍ന്നിട്ടും ധാര്‍മികതയുടെയും, നീതിയുടെയും കാര്യസ്ഥന്മാരായ മെത്രാന്മാര് ഈ വിഷയത്തില്‍ തങ്ങളുടെ നിലപാട് അറിയിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
അവരുടെ ക്രൂരമായ മൗനം കുറ്റക്കാരെ സ്വതന്ത്രമായി അഴിഞ്ഞാടാന്‍ സഹായിക്കുകയും, സഭയിലും സഭാ സംവിധാനങ്ങളിലും ഉള്ള വിശ്വാസികളുടെ വിശ്വാസത്തെ തകര്‍ക്കുകയും ചെയ്യുന്നു. സഭ പീഡിതരുടെ കൂടെ അല്ല എന്നാണു തങ്ങളുടെ മൗനത്തിലൂടെ അവര്‍ ഉറപ്പിച്ചു പറയുന്നത്. സഭ സ്ത്രീകളുടെയും, ലൈംഗിക ദുരുപയോഗം ചെയ്യപ്പെട്ടവരുടെയും കൂടെ അല്ല. വള്ളിക്കാട്ട് കുറ്റപ്പെടുത്തുന്നു.
കോണ്‍സക്രേറ്റഡ് ലൈഫ് ആന്‍ഡ് ദി കോസ്റ്റ് ഓഫ് ഡിസിപ്ലീന്ഷിപ്പ് എന്ന പേരില്‍ സിസ്റ്റര്‍ ശാലിനി മുളയ്ക്കല്‍ എഴുതിയ ലേഖനത്തില്‍ ഒരു സത്രീയെന്ന നിലയില്‍ പലവിധത്തിലുള്ള പ്രശ്നങ്ങള്‍ സന്യാസ ജീവിതത്തില്‍ അനുഭവിക്കേണ്ടി വരുന്നുണ്ടെന്നു ചൂണ്ടിക്കാട്ടുന്നു. പുരുഷ കേന്ദ്രീകൃതമായ പാട്രിയാര്‍ക്കല്‍ സൊസൈറ്റി പല വിധത്തിലുള്ള പ്രശ്നങ്ങളാണ് സന്യാസിനികള്ക്കുണ്ടാക്കുന്നത്.
യുവതികളായ കന്യാസ്ത്രീകള്‍ വിവിധ കോണുകളില്‍ നിന്നുള്ള ലൈംഗിക അതിക്രമം നേരിടേണ്ടി വരുന്നുണ്ട്, പല സാഹചര്യങ്ങളിലും പുറത്തുപോകുമ്പോള്‍ അവര്‍ ജാഗരൂകരായിരിക്കേണ്ടതുണ്ട്. ലൈംഗികതയുടെ പേരിലാണ് മറ്റൊരു വെല്ലുവിളി.
സന്യാസ പഠനത്തിന്റെ കാലങ്ങളില്‍ തങ്ങള്‍ സുരക്ഷിതരാണെന്ന ബോധം അവര്‍ക്കു ലഭിക്കുകയോ മതിയായ സഹായം ലഭിക്കാറോയില്ല. ചിലര്‍ ഇത്തരത്തിലുള്ള കയ്പുനിറഞ അനുഭവങ്ങളുമായി വര്‍ഷങ്ങളോളം കഴിയേണ്ടി വരും ലേഖനം പറയുന്നു.
നണ്‍സ് അറ്റ് ക്രോസ്റോഡ് എന്ന പേരില്‍ സിസ്റ്റര്‍ ജൂലി ജോര്‍ജ് എഴുതുന്ന ലേഖനത്തില്‍ കന്യാസ്ത്രീ മഠങ്ങള്‍ പുതുതായി കന്യാസ്ത്രീകളാകാന്‍ ചേരാന്‍ ആളെക്കിട്ടാത്തതുമൂലം കടുത്ത പ്രതിസന്ധിയിലാണ്. എന്നാല്‍ പുതിയ തലമുറയിലെ യുവതികള്‍ എങ്ങനെ തങ്ങള്‍ക്ക് ഈ സംവിധാനത്തില്‍ ചേര്‍ന്നാല്‍ ഉയര്‍ച്ചയുണ്ടാകുമെന്നു കരുതാനാകും ലേഖനം ചോദിക്കുന്നു.
കന്യാസ്ത്രീകള്‍ക്കെതിരായ പീഡനവും നീതി നിഷേധവും തുടരുന്നത് സഭാ സംവിധാനത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുമെന്നും വിഷയത്തില്‍ സഭയുടെ അടിയന്തിര നടപടി വേണമെന്നുമാണ് വാരികയുടെ പുതിയ ലക്കം ആവശ്യപ്പെടുന്നത്.
സീറോ മലബാര്‍ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ഭൂമി വിവാദത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ച പ്രസിദ്ധീകരണമാണ് ഇന്ത്യന്‍ കറന്റ്സ്. കാര്‍ഡിനല്‍ സിന് എന്ന കവര്‍ ചിത്രത്തോടെ അച്ചടിച്ച പ്രസിദ്ധീകരണം, വിതരണം ചെയ്തത് സഭയുടെ ഉന്നത നേതൃത്വം ഇടപെട്ട് തടഞ്ഞിരുന്നു.
അന്ന് ഭൂമി കുംഭകോണമാണ് നടന്നതെന്ന് ആരോപിച്ചാണ് മാസിക ലക്കം പ്രസിദ്ധീകരണ യോഗ്യമാക്കിയത്. അതിന്റെ വിതരണം തടഞ്ഞ സാഹചര്യത്തില്‍ പി ഡി എഫ് രൂപത്തില്‍ പ്രചരിപ്പിക്കപ്പെടുകയാണ് ഉണ്ടായത്. കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചുവെന്ന വിഷയത്തിലും അതിശക്തമായ നിലപാട് സ്വീകരിച്ചാണ് ഇപ്പോള്‍ പ്രസിദ്ധീകരണം രംഗത്ത് എത്തിയിരിക്കുന്നത്.<