അടൂർ: കാർ യാത്രികനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ. കൊല്ലം സ്വദേശിയും ചവറ എംഎൽഎ സുജിത്ത് വിജയന്റെ ബന്ധുവുമായ ശൈലേഷ് ചന്ദ്രന്റെ പണവും ഫോണുമാണ് നഷ്ടപ്പെട്ടത്. ഈ കേസിൽ കൊടുമൺ ഇടത്തിട്ട മണിമന്ദിരത്തിൽ സൂരജ് സോമനെ (31) അടൂർ പോലീസാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി ഒൻപതിന് അടൂർ കെപി റോഡിൽ മരുതിമൂടിന് സമീപംവച്ചായിരുന്നു സംഭവം.
പുനലൂരിലെ സ്വകാര്യ ബാങ്ക് ജീവനക്കാരനാണ് ശൈലേഷ് ചന്ദ്രൻ. പത്തനാപുരം ഭാഗത്തുനിന്ന് വന്ന ശൈലേഷ് സഞ്ചരിച്ച കാർ മരുതിമൂടിനു സമീപം എത്തിയപ്പോൾ ഒരാൾ പെട്ടെന്ന് വാഹനത്തിന് കുറുകെ ചാടുകയായിരുന്നു. തുടർന്ന് കാർ ഓടിച്ചിരുന്ന ഡ്രൈവർ ഇടതുവശത്തേക്ക് വെട്ടിച്ചപ്പോൾ റോഡരികിൽ കിടന്ന ലോറിയിൽ ഉരസി. ഈ സമയം അസഭ്യം പറഞ്ഞ് രണ്ടുപേർ കാറിനു സമീപം എത്തി. ഒരാളുടെ ഇടതുകൈയിൽ ഇരുന്ന കത്തി കാട്ടി തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് കാറിനുള്ളിലെ ഗിയർ ലിവർ ഉള്ള ഭാഗത്തെ ചെറിയ ബോക്സിൽ ഇരുന്ന ഫോണും പേഴ്സും കൈക്കലാക്കിയെന്നും ശൈലേഷ് ചന്ദ്രൻ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
അപരിചിതരായ പ്രതികളുടെ നീക്കം കണ്ട് നാട്ടുകാർ ഇടപെട്ടു. ഇതോടെ രണ്ടുപേർ ഓടിരക്ഷപ്പെട്ടു. സൂരജ് സോമനെ നാട്ടുകാർ തടഞ്ഞുവച്ച് അടൂർ പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.