കോട്ടയ്ക്കൽ: അമ്മയുടെ തൊണ്ണൂറാംപിറന്നാൾ നാടെന്നെന്നും ഓർത്തുവെയ്ക്കുന്ന രീതിയിൽ ആഘോഷമാക്കാനായി എന്തുചെയ്യാം എന്ന് ആലോചിച്ചപ്പോൾ ആർഭാടമായ ആഘോഷമല്ല, നന്മനിറഞ്ഞ പ്രവർത്തിയാണെന്ന് മനസിലുറപ്പിച്ച് ഈ മക്കൾ. മീനാക്ഷിക്കുട്ടിയമ്മയുടെ മക്കൾ നാലുപേരും ചേർന്ന് നാട്ടിലെ കുഞ്ഞുങ്ങൾക്കായി സ്വസ്ഥമായി ഓടിക്കളിച്ച് ഉല്ലസിക്കാൻ ഒരു അങ്കണവാടി നിർമ്മിക്കുകയാണ്. നാടെന്നും ഓർത്തിരിക്കുന്ന ഈ സമ്മാനം വൈകാതെ തന്നെ നാടിനായി സമർപ്പിക്കും.
ലീന ഗ്രൂപ്പ് സ്ഥാപകൻ പരേതനായ എംകെ രാമനുണ്ണി എന്ന മാനുക്കുട്ടൻ നായരുടെ ഭാര്യ മീനാക്ഷിക്കുട്ടിയമ്മയാണ് ഈ മാസം അഞ്ചിന് തൊണ്ണൂറാംപിറന്നാൾ ആഘോഷിക്കുന്നത്.
കോട്ടക്കൽ മുപ്പതാംവാർഡിലെ കൗൺസിലറായ മകൾ രാഗിണിക്ക് നാട്ടിലെ വാടകക്കെട്ടിടത്തിലെ ഇടുങ്ങിയമുറിയിൽ വിഷമങ്ങൾസഹിച്ച് പഠിക്കുന്ന കുരുന്നുകളെക്കുറിച്ച് നേരിട്ടറിയാം. അതുകൊണ്ടുതന്നെ അങ്കണവാടിക്ക് കൂടുതൽ സ്ഥലസൗകര്യമുള്ള പുതിയ കെട്ടിടംപണിയാനായി സ്ഥലം വാങ്ങാൻ തന്നെ തീരുമാനിച്ചു. കോട്ടയ്ക്കലിലെ തോക്കാംപാറയിൽ അഞ്ചുസെന്റ് സ്ഥലമാണ് വാങ്ങിക്കാൻ തീരുമാനിച്ചത്. മീനാക്ഷിക്കുട്ടിയമ്മയുടെ മക്കൾ നേതൃത്വംനൽകുന്ന എംകെആർ ഫൗണ്ടേഷൻ ആണ് ഭൂമി വാങ്ങിയത്. ഈ സ്ഥലം അങ്കണവാടിക്ക് കെട്ടിടംപണിയാനായി നഗരസഭയ്ക്കു കൈമാറും.
30ാം വാർഡിൽ ലൈബ്രറിക്ക് ഭൂമി വാങ്ങി സൗജന്യമായി നൽകാനുള്ള പദ്ധതിക്കും ഫൗണ്ടേഷൻ ശ്രമിക്കുന്നുണ്ട്. അങ്കണവാടിക്കുള്ള ഭൂമികൈമാറ്റം വ്യാഴാഴ്ച രാവിലെ 11ന് ചങ്കുവെട്ടി റിഡ്ജസ് ഇൻ ഹാളിൽ നടക്കും. നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ ഉദ്ഘാടനംചെയ്യും. മുപ്പതാം വാർഡിൽ പ്ലസ്ടു പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ കുട്ടികൾക്കുള്ള അനുമോദനവും സമ്മാനവിതരണവും ഇതോടൊപ്പം നടക്കും. വാർത്താസമ്മേളനത്തിൽ ട്രസ്റ്റി ബോർഡ് അംഗങ്ങളും മീനാക്ഷിക്കുട്ടിയമ്മയുടെ മക്കളുമായ യു തിലകൻ, യു ഭരതൻ, യു രാഗിണി എന്നിവർ പങ്കെടുത്തു.