മഞ്ചേരി: വിവാഹമോചനത്തിന് ശ്രമിച്ചതിന് യുവതിയെ കുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ഫറോക്ക് പെരുമുഖം പുത്തൂർ വീട്ടിൽ ഷാജി(42)ക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. പരപ്പനങ്ങാടി അയനിക്കാട്ട് ഷൈനി (32)യാണ് വധിക്കപ്പെട്ടത്. കേസിൽ മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി ടിവി സുരേഷ്ബാബുവാണ് ശിക്ഷവിധിച്ചത്.
കൊലക്കുറ്റത്തിന് ജീവപര്യന്തം കഠിനതടവും 75,000 രൂപ പിഴയും മാരകമായി അടിച്ചുപരിക്കേൽപ്പിച്ചതിന് നാലുവർഷം കഠിനതടവും 25,000 രൂപ പിഴയും ചേർത്താണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ നാലുവർഷം കൂടി തടവ് അനുഭവിക്കണം. 2013 ഫെബ്രുവരി 19നാണ് സംഭവം. ഷാജി മദ്യപിച്ചെത്തി വഴക്കിടുന്നത് പതിവായതിനാൽ ഷൈനി അമ്മയോടൊപ്പം പരപ്പനങ്ങാടിയിലെ വീട്ടിലേക്ക് താമസം മാറിയിരുന്നു.
പിന്നാലെ വിവാഹബന്ധം വേർപെടുത്താൻ അഭിഭാഷകനെ സമീപിക്കുകയും ചെയ്തു. ഇതറിഞ്ഞ പ്രതി പുലർച്ചെ വീട്ടിൽ അതിക്രമിച്ചുകയറി കറിക്കത്തി ഉപയോഗിച്ച് ഷൈനിയെ കൊലപ്പെടുത്തിയെന്നാണു കേസ്. ഷൈനിയുടെ അമ്മ കമല (72), സഹോദരി വിമല (63), ഷൈനിയുടെ ആറുവയസ്സുകാരി മകൾ എന്നിവരുടെ മുന്നിൽവെച്ചാണ് ഷാജി നിഷ്ഠൂരമായ കൊലപാതകം നടത്തിയത്.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്ക് ഗുരുതരമായ ശിക്ഷ ലഭിക്കുമെന്ന സന്ദേശമാണ് വിധിയിലൂടെ സമൂഹത്തിനു നൽകുന്നതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പി വാസു പറഞ്ഞു.