നെല്ലായി :അപ്രതീക്ഷിതമായി വന്ന അസുഖങ്ങള്‍ അച്ഛനെ തളര്‍ത്തിയതോടെ കുടുംബം പോറ്റാന്‍ വിശ്രമമില്ലാത്ത ഓട്ടവുമായി പ്ലസ് ടു വിദ്യാര്‍ത്ഥി വിഷ്ണു. പകല്‍ മുഴുവന്‍ പഠനത്തിലും രാത്രി ജോലിയും ചെയ്താണ് കുടുംബം പോറ്റുന്നത്. പകലും വൈകുന്നേരങ്ങളിലും ഓണ്‍ലൈന്‍ ക്ലാസുകളില്‍ മുടങ്ങാതെ വിഷ്ണുവും ഹാജരുണ്ട്. പഠനത്തിലും മുന്നിലാണ്.
നന്തിക്കര ഗവ. സ്കൂള്‍ വിദ്യാര്‍ഥിയാണ് വിഷ്ണു. പകല്‍ ഓണ്‍ലൈന്‍ ക്ലാസുകളും പഠനവും കഴിഞ്ഞാല്‍ രാത്രി ഒരു മണിക്ക് വിഷ്ണു വീട്ടില്‍ നിന്നിറങ്ങും. വീടിനടുത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പച്ചക്കറി നാട്ടുചന്തയില്‍ കണക്കെഴുത്തുകാരനാകും. വെളുപ്പിന് വീട്ടിലെത്തിയാല്‍ വീണ്ടും ക്ലാസില്‍.
എട്ടാം ക്ലാസ് മുതല്‍ മനസ്സിലുറപ്പിച്ച സിവില്‍ സര്‍വീസ് നേടണമെന്ന ലക്ഷ്യമാണ് വിഷ്ണുവിനുള്ളത്. അച്ഛന്റെ ചികിത്സയ്ക്കും വീട്ടുചെലവിനും നിവൃത്തിയില്ലാതെവന്നപ്പോള്‍ ജോലിക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു. നാല്പത്തിയഞ്ചുകാരനായ കൃഷ്ണകൃപയില്‍ തെക്കേവീട്ടില്‍ രമേഷിന് രണ്ടുവര്‍ഷം മുന്‍പാണ് ശാരീരികാസ്വാസ്ഥ്യങ്ങള്‍ തുടങ്ങിയത്. കണ്ണ് പരിശോധിച്ചപ്പോള്‍ ഇടത് കണ്ണിന്റെ കാഴ്ച മങ്ങി തുടങ്ങിയിരുന്നു.
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് ശരീരമാകെ നീരുവന്ന് നടക്കാന്‍ വയ്യാതായി. പിന്നാലെ, ശ്വാസതടസ്സവും അനുഭവപ്പെട്ടു. ക്രമേണ ഇരുകണ്ണിനും കാഴ്ചയില്ലാതായി. ഹൃദ്രോഗവും കണ്ടെത്തി. ഇരുവൃക്കയുടെയും പ്രവര്‍ത്തനം തകരാറിലായി. രണ്ടുവര്‍ഷത്തിനിടെ ചികിത്സയ്ക്കായി കുറെയേറെ പണം ചെലവായി. രണ്ട് കണ്ണുകള്‍ക്കും ശസ്ത്രക്രിയ നടത്തിയെങ്കിലും കാഴ്ച തിരിച്ചുകിട്ടിയില്ല.
ഇടതുകാല്‍മുട്ടിലെ ശസ്ത്രക്രിയയിലൂടെയാണ് പതുക്കെ എഴുന്നേറ്റുനില്ക്കാനായത്. സാമ്പത്തികമായി തകര്‍ന്നതോടെ 15 ലക്ഷം വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നു. അതോടെ സ്വന്തം വീട് പാട്ടത്തിന് നല്കി പന്തല്ലൂരിലെ വാടകവീട്ടിലേയ്ക്ക് താമസം മാറേണ്ടിവന്നു. ഈ ബുദ്ധിമുട്ടുകള്‍ക്കിടയിലാണ് വിഷ്ണുവിന്റെ പഠിത്തവും ജോലിയും.