അടൂർ: പഴകുളം കോട്ടപ്പുറത്ത് ചായക്കട നടത്തിവന്നിരുന്ന വീട്ടമ്മയെ ടാപ്പിങ് തൊഴിലാളി കുത്തിപ്പരിക്കേൽപ്പിച്ചു. പഴകുളം കോട്ടപ്പുറം പോക്കാട്ട് തെക്കേതിൽ വീട്ടിൽ ഷീബ(41)യ്ക്കാണ് പരിക്കേറ്റത്.
ചൊവ്വാഴ്ച പുലർച്ചെ 4.30ന് ഷീബ നടത്തിവന്നിരുന്ന ചായക്കടയിൽ ചായകുടിക്കാൻ എത്തിയ സജി എന്ന പ്രദേശവാസി ആക്രമിക്കുകയായിരുന്നു എന്നാണ് സാക്ഷികൾ പറയുന്നത്. ചായ കുടിച്ചുകൊണ്ടിരിക്കെ പ്രകോപനമില്ലാതെ ഇയാൾ വീട്ടമ്മയെ ആക്രമിക്കാൻ ശ്രമിച്ചു. ആക്രമണം തടയാൻ ശ്രമിച്ച ഇവരുടെ വയറിലും കാലിലും തൊഴിലാളി കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ ഷീബയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം സ്വദേശിയായ പ്രതി സജിക്കുവേണ്ടി അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.