പാറശ്ശാല: ഉറ്റവരെയെല്ലാം രോഗം കവർന്നതോടെ അനാഥയായ ആശ എന്ന പെൺകുട്ടിക്ക് തണലായി സുമനസുകൾ. ആശയുടെ വിദ്യാഭ്യാസത്തിനുള്ള ആദ്യ വർഷത്തെ ചെലവ് ഏറ്റെടുത്ത് ചെങ്കൽ രാജശേഖരൻ നായർ രംഗത്തെത്തിയിരിക്കുകയാണ്. രോഗം ബാധിച്ച് ഉറ്റവർ മരിച്ചതിനെ തുടർന്ന് അനാഥയായ ആശയുടെ ദുരവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞ അദ്ദേഹം സ്വമേധയാ സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തുകയായിരുന്നു.
ആശയുടെ സുരക്ഷയെയും ഭാവിയെയും കുറിച്ചുള്ള ആശങ്കയെ തുടർന്ന് നെയ്യാറ്റിൻകര എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ കരയോഗ ഭാരവാഹികളുമായി എത്തി ആശയെ സന്ദർശിക്കുകയും, ഭാവികാര്യങ്ങളെ സംബന്ധിച്ച് ആലോചിക്കുകയും സുരക്ഷയ്ക്കാവശ്യമായ കാര്യങ്ങൾ ഏർപ്പാടാക്കുകയും ചെയ്തിരുന്നു.
വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കുട്ടിയുടെ താത്പര്യപ്രകാരം നിയമപഠനത്തിനായി അദ്ദേഹം സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. കുട്ടിയുടെ ഭാവിക്കാവശ്യമായ തുടർന്നുള്ള ആവശ്യങ്ങൾക്കായി സുമനസ്സുകളുടെ സഹായം അഭ്യർഥിച്ച് ധനലക്ഷ്മി ബാങ്കിന്റെ ധനുവച്ചപുരം ശാഖയിൽ ആശയുടെ പേരിൽ ഒരു അക്കൗണ്ട് ആരംഭിച്ചിരുന്നു. ആശയുടെ ഒരു വർഷത്തെ ഫീസ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ ചെലവുകൾക്കാവശ്യമായ തുക എൻഎസ്എസ് പ്രതിനിധി സഭ അംഗവും ഉദയസമുദ്ര ഹോട്ടൽ എംഡിയുമായ ചെങ്കൽ രാജശേഖരൻ നായർ താലൂക്ക് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാറിനു കൈമാറുകയുമായിരുന്നു.
ചടങ്ങിൽ യൂണിയൻ വൈസ് പ്രസിഡന്റ് പിഎസ് നാരായണൻ നായർ, സെക്രട്ടറി ബിഎസ് പ്രദീപ് കുമാർ, എൻഎസ്എസ് ഇൻസ്പെക്ടർ ജിജെ ജയമോഹൻ, കാരോട് എൻഎസ്എസ് കരയോഗം കൺവീനർ ശിവകുമാർ എന്നിവർ സംബന്ധിച്ചു.