കണ്ണൂര്‍: ഒമ്പതുവയസ്സുകാരിയെ അമ്മ കഴുത്തുഞെരിച്ചുകൊന്ന സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരുന്നു. കണ്ണൂര്‍ ജില്ലയിലെ കുഴിക്കുന്നിലാണ് സംഭവം. രാജേഷിന്റെയും വാഹിദയുടെയും മകള്‍ അവന്തികയാണ് മരിച്ചത്. കേസില്‍ മനോദൗര്‍ബല്യമുണ്ടെന്നു കരുതുന്ന അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മകള്‍ മരിച്ച കാര്യം ഇതുവരെ വാഹിദ അറിഞ്ഞിട്ടില്ലെന്നും വല്ലാത്തൊരുമാനസിക അവസ്ഥയിലാണുള്ളതെന്നും പൊലീസ് പറഞ്ഞു.
കുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് വാഹിദയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസമാണ് സംഭവം. തന്റെ അസുഖം സംബന്ധിച്ചു വാഹിദയ്ക്ക് ആശങ്കകളുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. വാഹിദയുടെ ചികിത്സയുമായി ബന്ധപ്പെട്ടു ഇരുവരും തമ്മില്‍ തര്‍ക്കം നടക്കുകയും രാജേഷിനെ പുറത്താക്കി വാഹിദ അകത്തുനിന്ന് പൂട്ടുകയും ചെയ്തു.
ഇതിന് ശേഷം മകളെയും കൂട്ടി മുറിക്കകത്ത് കയറി, മുറി അകത്ത് നിന്ന് പൂട്ടി. രാജേഷ് ബന്ധുക്കളെയും കൂട്ടിയെത്തിയ ശേഷം വാതില്‍ പൊളിച്ച് അകത്തുകടക്കുകയായിരുന്നു. അകത്തെത്തിയപ്പോള്‍ അവന്തിക ബോധംകെട്ട് കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.
കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന്റെ പാടുകള്‍ കുട്ടിയുടെ ശരീരത്തിലുള്ളതിനാല്‍ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണു പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലേക്കു മാറ്റി.
മകളോടുള്ള സ്നേഹവും വാത്സല്യവും വ്യക്തമാക്കുന്നതാണ് ഇന്നലെ പൊലീസിനു വാഹിദ നല്കിയ മൊഴി.
അസുഖം കാരണം മരിച്ചുപോകുമെന്നും മകള്‍ ഒറ്റപ്പെട്ടു പോകുമെന്നും വാഹിദ ഭയപ്പെട്ടിരുന്നു. ആശുപത്രിയില്‍ പോകാമെന്ന്, ശനിയാഴ്ച വൈകിട്ടു ഭര്‍ത്താവ് രാജേഷ് പറഞ്ഞതോടെ ആശങ്ക കൂടാന്‍ ഇടയാക്കിയതായും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
‘എനിക്ക് അസുഖം വന്നു മരിച്ചാല്‍ നീ ഒറ്റയ്ക്കായിപ്പോവില്ലേയെന്നും ഒരുമിച്ചു മരിക്കാമെന്നും ശനിയാഴ്ച രാത്രി മകളോടു പറഞ്ഞിരുന്നു. മരിക്കേണ്ട അമ്മേ നമുക്കൊരുമിച്ചു ജീവിക്കാമെന്നുമായിരുന്നു മകള്‍ മറുപടി നല്‍കിയത്. കഴുത്തിനു പിടിച്ചു ഞെരിച്ചപ്പോള്‍, ചെയ്യല്ലേ അമ്മേ, നമുക്കു ജീവിക്കാമെന്നാണ് അവള് പറഞ്ഞതെന്ന് വാഹിദ പൊലീസിന് നല്കിയ മൊഴിയില്‍ പറയുന്നു.