കണ്ണൂർ: ചാലാട് കുഴിക്കുന്നിൽ ഒമ്പതു വയസ്സുകാരിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ മാതാവ് വാഹിദയെ പോലീസ് കസ്റ്റഡിയിലെടുത്തതായും കണ്ണൂർ ടൗൺ ഡിവൈഎസ്പി അറിയിച്ചു.
ചാലാട് കുഴിക്കുന്നിലെ രാജേഷ്-വാഹിദ ദമ്പതികളുടെ മകൾ അവന്തികയാണ് കൊല്ലപ്പെട്ടത്. അവന്തികയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നെന്ന് മാതാവ് പോലീസിനോട് സമ്മതിച്ചു. മാതാവിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നെന്നും ഇതിന് മരുന്ന് കഴിച്ചുവരികയായിരുന്നെന്നും പോലീസ് പറയുന്നു.
ഞായറാഴ്ച രാവിലെയോടെയാണ് കുട്ടിയെ കൊലപ്പെടുത്തിയത്. പിതാവ് രാജേഷ് മകളെ വീട്ടിൽ അവശനിലയിൽ കണ്ടെത്തുകയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ആശുപത്രിയിലെത്തിയപ്പോഴേക്കും കുട്ടി മരിച്ചു. ഇതോടെ സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് രാജേഷ് പോലീസിൽ പരാതി നൽകുകയായിരുന്നു.