ഇരിട്ടി: ചാവറ നഗറില്‍ കനത്ത മഴയില്‍ ഒരാഴ്ച മുന്‍പ് ഇടിഞ്ഞ സംരക്ഷണ ഭിത്തി പുനര്‍ നിര്‍മ്മിക്കുന്നതിനിടെ വീണ്ടും മണ്ണിടിഞ്ഞ് അപകടം. രണ്ട് തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. തലയ്ക്കു മുകളില്‍ 5 അടിയോളം കനത്തില്‍ മണ്ണിനടിയിലായ പോയ അതിഥി തൊഴിലാളി ജഹാംഗീര്‍, കഴുത്തറ്റം വരെ മണ്ണിനടിയിലായ മുക്ലിസ് എന്നിവരെ പണിപ്പെട്ട് പുറത്തെടുത്തു.
നാട്ടുകാരുടെയും മറ്റു തൊഴിലാളികളുടെയും അഗ്നിരക്ഷാ സേനയുടെയും പോലീസിന്റെയും സമയോചിത ഇടപെടലിലാണ് ഇരുവരും ജീവിതത്തിലേയ്ക്ക് തിരിച്ചു കയറിയത്. ഇന്നലെ രാവിലെ 9.30 ഓടെ ഇരിട്ടി പാലം തന്തോട് റൂട്ടിലുള്ള ചാവറ നഗറില്‍ ആണു സംഭവം. കഴിഞ്ഞ 16 നുണ്ടായ കനത്ത മഴയില്‍ അറുവാങ്കല് കുര്യാച്ചന്റെ വീടിന്റെ 15 അടിയോളം ഉയരത്തിലുള്ള കൂറ്റന്‍ സംരക്ഷണ ഭിത്തി മതില് അടക്കം ഇടിഞ്ഞിരുന്നു.
മണ്ണ് വീണ് താഴെ ഭാഗത്തുള്ള ആലിലക്കുഴിയില്‍ ജോസിന്റെ വീടിനു കേടുപാടും സംഭവിച്ചിരുന്നു. ഈ സംരക്ഷണഭിത്തി പുനര്‍നിര്‍മിക്കുന്നതിനായി കോണ്‍ക്രീറ്റ് തൂണ് കൊടുക്കാനുള്ള ജോലിക്കിടെയാണ് വീണ്ടും മണ്ണിടിഞ്ഞത്. കഴുത്തോളം മണ്ണില്‍ പെട്ട മുക്ലിസിനെ ഉടന്‍ തന്നെ രക്ഷപ്പെടുത്തി. പൂര്‍ണമായും മണ്ണിനടിയിലായ ജഹാംഗീറിനെ ചുറ്റുമുള്ള മണ്ണ് വേഗത്തില്‍ മാറ്റി കഴുത്ത് പുറത്താക്കി ശ്വാസം കിട്ടുന്ന രീതിയില്‍ ആക്കി.
ശേഷം, ഇരിട്ടിയില്‍ നിന്ന് എത്തിയ അഗ്നിരക്ഷാ സേനയുടെയും പോലീസിന്റെയും നേതൃത്വത്തില്‍ പുറത്ത് എടുക്കുകയായിരുന്നു. ഇരിട്ടി അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നട്ടെല്ലിനു താഴെ കൂരയോടു ചേര്‍ന്ന എല്ലിനു നേരിയ പൊട്ടല്‍ ഉള്ളതിനാല്‍ ഒരു മാസം വിശ്രമം വേണമന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മണ്ണിനടിയില്‍ കിടക്കുമ്പോഴും വിദൂര സ്ഥലത്തു നിന്നു എന്ന പോലെ തനിക്കു ആളുകളുടെ ഒച്ച കേള്ക്കാമായിരുന്നെന്നുവെന്നും, ഒപ്പമുള്ളവര്‍ തന്നെ രക്ഷിക്കുമെന്ന് ഉറപ്പു തോന്നിയിരുന്നെന്നും അതിനാല്‍ ഭയം തോന്നിയില്ലെന്നും ജഹാംഗീര്‍ പറഞ്ഞു.