തിരുവനന്തപുരം: കോവിഡ് വാക്സിന് എങ്ങനെ ലഭ്യമാക്കാനാകും എന്നതാണ് സംസ്ഥാനത്തിന്റെ പ്രധാനപ്രശ്നമെന്നും അല്ലാതെ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ മോഡിയുടെ പടം ഉണ്ടോ ഇല്ലയോ എന്നതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കവെയായിരുന്നു അദ്ദേഹം.
കേന്ദ്രത്തില്‍ നിന്നും ആവശ്യത്തിന് വാക്സിന് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കുവാന്‍ ജാര്‍ഖണ്ഡും ഛത്തീസ്ഗഢും തീരുമാനം എടുത്തിട്ടുണ്ട്, ഇതില്‍ കേരളത്തിന്റെ നിലപാട് എന്താണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
”സംസ്ഥാനത്ത് വാക്സിന് എങ്ങനെ ലഭ്യമാക്കാനാകും എന്നതിന് വേണ്ടുന്ന നടപടികള്സ്വകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതില്‍ വിവിധ മാര്‍ഗങ്ങളാണ് നമ്മുക്ക് മുന്നിലുള്ളത്. കേന്ദ്രം സംസ്ഥാനത്തിന് നല്കുന്ന വാക്സിന് വിഹിതം, സംസ്ഥാനം നേരിട്ട് വാങ്ങുന്നത്, സ്വകാര്യ മേഖല വാങ്ങുന്നത്, മറ്റൊന്നും ഇറക്കുമതി. ഇറക്കുമതിക്ക് വേണ്ട നടപടികള്‍ നമ്മള് സ്വീകരിച്ചിട്ടുണ്ട്. ഇതെല്ലാം എത്രകണ്ട് ഫലപ്രദമാകും എന്നത് അനുഭവിച്ചറിയേണ്ടുന്ന കാര്യമാണ്.”- മുഖ്യമന്ത്രി
പിണറായി വിജയന് പറഞ്ഞു.
മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്:
”മെഡിസിന് ആന്റ് അലൈഡ് സയന്‍സസിലെ ശാസ്ത്രജ്ഞര്‍ കോവിഡ് ചികിത്സക്കുള്ള ഒരു മരുന്ന് വികസിപ്പിച്ചെടുത്തിട്ടുണ്ട്. കോവിഡ് വൈറസുകള്‍ ഗ്ലൂക്കോസ് ഉപയോഗിക്കുന്നത് തടഞ്ഞ് വൈറസുകളുടെ പെരുകല്‍ തടയുന്ന ആന്റി വൈറല്‍ മരുന്നാണിത്. ഇതിന് ഡ്രഗ് കണ്ട്രോളര് ജനറിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. അമിതമായി ഗുരുതരമല്ലാത്ത കോവിഡ് രോഗികളുടെ ഓക്സിന് ആശ്രയത്വം കുറക്കാന്‍ മരുന്ന് സഹായിക്കും. ഈ മരുന്നിന്റെ 50,000 ഡോസിനായി കേരള മെഡിക്കല്‍ സര്‍വീസ് കോര്പ്പറേഷന് ഓര്‍ഡര്‍ നല്കി കഴിഞ്ഞിട്ടുണ്ട്.
ജൂണില്‍ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. വാക്്സിനുകള്‍ ഉല്പാദിപ്പിക്കാനുള്ള സംവിധാനം ഇവിടെ സംഘടിപ്പിക്കാന്‍ വാക്സിന് ഉല്പാദക മേഖലയിലെ വിദഗ്ദരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി വരികയാണ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് വൈറോളജി കാമ്പസ്സില്‍ വാക്സിന് കമ്പനികളുടെ ശാഖകള്‍ ആരംഭിക്കാന്‍ കഴിയുമോ എന്നാണ് പരിശോധിക്കുന്നത്. ഈ മേഖലയിലെ വിദഗ്ദര്‍ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് വൈറോളജി ശാസ്ത്രജ്ഞര്‍ എന്നിവരെ പങ്കെടുപ്പിച്ച് വെബിനാര്‍ നടത്തി ഇതില്‍ ധാരണയിലെത്തും.”
വിദേശത്ത് ജോലിക്കായോ പഠനത്തിനായോ പോകുന്നവര്‍ക്ക് വാക്സിനേഷന് നിര്‍ബന്ധമാണെങ്കില്‍ അത് നല്കാന് സംവിധാനമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ”വിദേശത്ത് പോകുന്നവര്‍ക്ക് ആവശ്യമെങ്കില്‍ പാസ്പോര്‍ട്ട് നമ്പര്‍ സര്‍ട്ടിഫിക്കറ്റില്‍ ചേര്‍ത്തുനല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കാവശ്യമായ മരുന്നിന്റെ ലഭ്യത ഉറപ്പാക്കും. അതുസംബന്ധിച്ച് ബോധവല്‍ക്കരണവും സംഘടിപ്പിക്കും.”
എല്ലാ ആദിവാസി കോളനികളിലും അവശ്യസാധാനങ്ങളും മറ്റും കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ”അവശ്യ സാധനങ്ങള്‍ക്ക് വേണ്ടി ആദിവാസികള്‍ പുറത്തു പോകുന്നത് ഈ ഘട്ടത്തില്‍ പ്രശ്നമാകും. അക്കാര്യം ശ്രദ്ധിക്കാനാണ് കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ വാഹനങ്ങളില്‍ കൊണ്ടുപോകുന്നത് അവശ്യ സര്‍വീസാക്കും. പാഠപുസ്തക വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൃഷിക്കാര്‍ക്ക് വിത്തിറക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കും. പ്രത്യേക ഇളവ് നല്‍കും. വിത്തിറക്കാനും കൃഷി പണിക്കും പോകുന്നവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് കയ്യില്‍ സൂക്ഷിക്കണം.”
കണ്ടെയിന്മെന്റ് സോണുകളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഇപ്പോള്‍ തടസ്സമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ”നിര്‍മാണസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. അതിഥിത്തൊഴിലാളികള്‍ക്ക് ജോലിയും വരുമാനവും ഉറപ്പാക്കാന്‍ ഇത് സഹായിക്കും. കോവിഡ് ബാധിച്ച് വീടുകളില്‍ കഴിയുന്നവര്‍ പറത്തുപോകാതെ നോക്കുന്നതിന് നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ കഴിയുന്നവര്‍ വീടുകളില്‍ തന്നെ ഉണ്ടോയെന്ന് ഉറപ്പാക്കുന്നതിനായി പൊലീസ് കണ്ട്രോള് റൂമില്‍ നിന്ന് ഫോണ്‍ ചെയ്ത് വിവരം അന്വേഷിക്കുന്ന സംവിധാനം നടപ്പാക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്കി.”
”ലോക്ക്ഡൗണ്‍ സമയത്ത് ജീവന്‍രക്ഷാ മരുന്നുകള്‍ ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയില്‍ എത്തിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ജീവന്‍രക്ഷാ മരുന്നുകള്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ച് നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ എത്തിച്ചു നല്‍കുന്നതിന് പൊലീസ് ഏര്‍പ്പെടുത്തിയ സംവിധാനം വളരെ വിജയകരമായി പ്രവര്‍ത്തിച്ചുവരുന്നു. പൊലീസ് ആസ്ഥാനത്തെ ഹൈവേ അലര്‍ട്ട് സെല്ലിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഹൈവേ പട്രോള്‍ വാഹനങ്ങള്‍ മുഖേന ഒരു ജില്ലയില്‍നിന്ന് മറ്റൊരു ജില്ലയിലേയ്ക്ക് മരുന്ന് എത്തിക്കുന്നത്.” കോവിഡിന്റെ രണ്ടാം വ്യാപനഘട്ടത്തില്‍ വീണ്ടും ആരംഭിച്ച ഈ പദ്ധതിയിലൂടെ രണ്ടാഴ്ചകൊണ്ട് 910 പേര്‍ക്ക് മരുന്ന് എത്തിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.