ചാലക്കുടി: 5 മാസം മുന്‍പു ദേശീയപാതയിലെ പാലത്തില്‍ നിന്നു ചാലക്കുടിപ്പുഴയില്‍ പതിച്ച കണ്ടെയ്നര്‍ ലോറി പുഴയില്‍ നിന്ന് പുറത്തെടുത്തു. എറണാകുളത്തെ കൃപ ക്രെയിന്‍ കമ്പനിയാണ് കണ്ടെയ്നര്‍ ലോറി ഉയര്‍ത്തുന്ന പണി ഏറ്റെടുത്തത്. രാവിലെ 6.30 മുതല്‍ ശ്രമം തുടങ്ങി 10ഓടെ കണ്ടെയ്നര്‍ ഉയര്‍ത്തി. അവശേഷിച്ച ഡ്രൈവര്‍ ക്യാബിനും തുടര്‍ന്ന് പുറത്തെത്തിച്ചു.
കഴിഞ്ഞ ഡിസംബര്‍ മൂന്നിനായിരുന്നു ലോറി ഡ്രൈവറും ക്ലീനറും ഉള്‍പ്പെടെ പുഴയില്‍ വീണത്. ഇരുവരും ക്യാബിനില്‍ നിന്നു പുറത്തു കടന്ന് പുഴയുടെ പാലത്തിന്റെ തൂണുകളില്‍ പിടിച്ചു കിടക്കുകയും അഗ്നിരക്ഷാസേനയും പോലീസും ചേര്‍ന്നു രക്ഷപ്പെടുത്തുകയുമായിരുന്നു. എന്നാല്‍ ലോറി ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി.
മുന്‍പു 3 തവണ ലോറി പുഴയില്‍ നിന്നു കയറ്റാന്‍ ശ്രമം നടത്തിയിരുന്നു. ശ്രമം വിഫലമായതോടെ ഉടമസ്ഥന് ഉപേക്ഷിച്ച നിലയിലായിരുന്നു. എന്നാല്‍ ജനപ്രതിനിധികളുടെയും വിവിധ സംഘടനകളുടെയും വ്യക്തികളുടെയും പരാതിയെയും പ്രതിഷേധങ്ങളെയും തുടര്‍ന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ കലക്ടര്‍ ലോറി കയറ്റാന്‍ ഉത്തരവിടുകയായിരുന്നു.
ലോറി പുഴയില്‍ കിടക്കുന്നതിനാല്‍ പുഴയുടെ സ്വാഭാവിക ഒഴുക്കു തടസപ്പെടുകയും മഴ ശക്തമായാല്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടാകുമെന്നും നാട്ടുകാര്‍ ആശങ്ക ഉയര്‍ത്തിയിരുന്നു. ലോറിയുടെ എന്‍ജിനും ഡീസല്‍ ടാങ്കും ഉള്‍പ്പെടെ പുഴയില്‍ കിടക്കുന്നതു പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കു കാരണമാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നു. തൂണുകള്‍ക്കു നടുവില്‍ കുടുങ്ങി കിടന്നിരുന്നതിനാല്‍ പാലത്തിന്റെ ബലക്ഷയത്തിനു വഴിയൊരുക്കുമെന്നും ആശങ്കയുണ്ടായിരുന്നു. തുടര്‍ന്നാണ് വണ്ടി ഉയര്‍ത്താനുള്ള ശ്രമം തുടങ്ങിയത്.
മുന്‍പ് ലോറി ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ നടന്നപ്പോള്‍ 6 മണിക്കൂറോളം ദേശീയപാതയിലെ ഗതാഗതം സ്തംഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ ലോക്ഡൗണ്‍ കാരണം ദേശീയപാതയില്‍ വാഹന ഗതാഗതം കുറവായിരുന്നത് ലോറി ഉയര്‍ത്താനുള്ള ശ്രമത്തിനു സഹായകമായി.