വണ്ടൂർ: മലപ്പുറം ജില്ലയിലെ ആരോഗ്യമേഖലയെ ആശങ്കയിലാക്കി ഓക്സിജൻ ക്ഷാമം. വണ്ടൂർ താലൂക്കാശുപത്രിയിലെ കോവിഡ് സെന്ററിൽ ഓക്സിജൻ ക്ഷാമം നേരിട്ടതോടെയാണ് ആശങ്കകൾ ഉടലെടുത്തത്. കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ മറ്റ് കോവിഡ് സെന്ററുകളേയും ഓക്സിജൻ ക്ഷാമം ബാധിക്കുമോ എന്നാണ് സംശയം.
നിലവിലെ സിലിണ്ടറുകൾ തീർന്നാൽ വീണ്ടും നിറയ്ക്കാനാകുമോയെന്ന ആശങ്കയിലാണ് ആരോഗ്യപ്രവർത്തകർ. അങ്ങാടിപ്പുറത്തെയും ചേളാരിയിലെയും പ്ലാന്റുകളിലേക്ക് സിലിണ്ടറുകൾ അയച്ചിട്ടുണ്ടെങ്കിലും എന്നുകിട്ടുമെന്ന് ഉറപ്പില്ലെന്നാണ് ഇവർ പറയുന്നത്. നിലവിൽ പത്ത് രോഗികൾക്കാണ് വണ്ടൂരിൽ ഓക്സിജൻ നൽകുന്നത്. ഇനി ഒരാൾ വന്നാൽ അതിനുള്ള സൗകര്യം ഇവിടെയില്ല.
അത്യാവശ്യഘട്ടങ്ങളിൽ നിലമ്പൂരിൽനിന്നോ മഞ്ചേരിയിൽനിന്നോ എത്തിക്കാറാണ് പതിവെങ്കിലും അവിടെയും സ്ഥിതി വ്യത്യസ്തമല്ല.