കോവിഡ് പടര്‍ന്നുപിടിക്കുന്നതിനിടെ ഓക്സിജന്‍ ക്ഷാമവും വന്നതോടെ പ്രാണവായു കിട്ടാതെ രാജ്യത്ത് ഇതിനോടകം നിരവധി പേരാണ് മരിച്ചുവീണത്. പ്രിയപ്പെട്ടവന് ജീവശ്വാസത്തിനായി പിടഞ്ഞപ്പോള്‍ അത് പകര്‍ന്നു നല്കിയ ഭാര്യയുടെ ചിത്രം ഇന്നും നാടിന്റെ വിങ്ങലായി അവശേഷിക്കുകയാണ്.
ജനങ്ങള്‍ ജീവശ്വാസത്തിനായി കേഴുന്ന കാഴ്ചകള്‍ കണ്ട് രാജ്യം ഞെട്ടിത്തരിച്ചിരിക്കുമ്പോഴാണ് ആ കാഴ്ച ചിത്രവും പുറത്തുവന്നത്. ആഗ്ര മെഡിക്കല്‍ കോളജിന്റെ മുറ്റത്തായിരുന്നു അത് സംഭവിച്ചത്. മടിയില്‍ക്കിടന്ന് ശ്വാസമില്ലാതെ പുളയുന്ന പ്രിയപ്പെട്ടവന് സ്വന്തം ശ്വാസം പകര്‍ന്നുകൊടുക്കാന്‍ അവര്‍ തീവ്രമായ ശ്രമം നടത്തി. ഇല്ല. പക്ഷേ വിജയിച്ചില്ല.
ജീവിതസഖിയുടെ മാറില്‍ക്കിടന്ന് നിസ്സഹായനായ ആ പൗരന്, വൈദ്യസഹായം ലഭിക്കാതെ മഹാമാരിയുടെ മരണക്കണക്കിലേക്ക് യാത്രയായി. രാജ്യത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ ആ ചിത്രത്തില്‍ നിന്ന് ഉള്ളുലയ്ക്കുന്ന കുറിപ്പ് പങ്കുവയ്ക്കുകയാണ് പിഎംഎ ഗഫൂര്‍.
കുറിപ്പ് വായിക്കാം:
ശ്വാസമേ!
ആ ചിത്രം നിങ്ങളും കണ്ടില്ലേ.
നോക്കിനിന്നപ്പോള്‍ കണ്ണും മുഖവും വാടിപ്പോവുന്ന പോലെത്തോന്നി. ആഗ്ര മെഡിക്കല്‍ കോളെജിന്റെ മുറ്റത്തായിരുന്നു അത്. കോവിഡ് ബാധിച്ച് പിടയുന്ന ഭര്‍ത്താവിനേയും കൊണ്ട് ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്ക് വന്നതായിരുന്നു. ഓക്സിജന്‍ ക്ഷാമം കാരണം അകത്തേക്ക് കേറ്റിയില്ല.
ഓട്ടോയില്‍ത്തന്നെ ഇരുന്നു. അവരുടെ മടിയില്‍ക്കിടന്ന് ശ്വാസമില്ലാതെ പുളയുന്ന പ്രിയപ്പെട്ടവന് സ്വന്തം ശ്വാസം പകര്‍ന്നുകൊടുക്കാനുള്ള തീവ്രമായ ശ്രമം നടത്തി. ഇല്ല. ഒന്നും വിജയിച്ചില്ല. ജീവിതസഖിയുടെ മാറില്‍ക്കിടന്ന് നിസ്സഹായനായ ആ പൗരന്, വൈദ്യസഹായം ലഭിക്കാതെ മഹാമാരിയുടെ മരണക്കണക്കിലേക്ക് യാത്രയായ്. ദു:ഖം കനം കെട്ടുന്നു. പ്രാണന് പങ്കുവെച്ചുള്ള യാത്രയാക്കല്‍!
തിരുനബിയുടെ അന്ത്യനിമിഷം. അരികെ പ്രിയപ്പെട്ടവള്‍ ആയിഷാ ബീവിയുണ്ട്. പല്ലൊന്ന് വൃത്തിയാക്കാനുള്ള മോഹം ബീവിയോട് ആംഗ്യത്തിലൂടെ തിരുനബി പറഞ്ഞു. അന്ന്, സവിശേഷമായ ഒരു ചെടിക്കമ്പ് കൊണ്ടാണ് പല്ല് ശുദ്ധിയാക്കാറുള്ളത്. വേഗം അതെടുത്തു കൊണ്ടുവന്ന്, ഒന്നു ചവച്ച് പരുവപ്പെടുത്തി തിരുനബിയുടെ പല്ല് ശുദ്ധിയാക്കിക്കൊടുത്തു.
അധിക നിമിഷങ്ങള്‍ നീങ്ങിയില്ല, ആ സൂര്യനസ്തമിച്ചു. പ്രവാചകന്റെ പ്രാണസഖി പില്ക്കാലത്ത് പറഞ്ഞിട്ടുണ്ട്: ‘അന്ന്, അവിടുത്തെ അന്ത്യനിമിഷത്തില്‍ എന്റെ ഉമിനീര് എന്റെ റസൂലിന്റെ ഉമിനീരില്‍ ചേര്‍ന്നില്ലേ. അതിനോളം പ്രിയപ്പെട്ട മറ്റൊരു നിമിഷമില്ല. എനിക്കത് മറക്കാനാവില്ല.’
എങ്ങനെ മറക്കാനാണ്! ചില നിമിഷങ്ങളും ചില മുഖങ്ങളും ജീവനോളം വലുതാണ്. സൂര്യ കൃഷ്ണമൂര്‍ത്തി എഴുതുന്നുണ്ട്, മരിച്ചുപോയ ഭര്‍ത്താവിനെയോര്‍ത്തുള്ള വിരഹദു:ഖത്താല്‍ ഉരുകിപ്പോവുന്നൊരു സ്ത്രീയെ കണ്ട അനുഭവം. പ്രിയപ്പെട്ടവനെക്കുറിച്ച ഓര്‍മയില്‍ അവരുടെ ഓരോ വാക്കും കണ്ണീരുകൊണ്ട് മുറിഞ്ഞുപോയി. കാലങ്ങള്‍ പോയിട്ടും തരിമ്പ് പോലും ദ്രവിക്കാതെ നില്ക്കുന്ന ആ സ്നേഹാനുഭവം കണ്ടപ്പോള്‍ സൂര്യ അവര്‍ക്ക് പറഞ്ഞുകൊടുത്തു: ‘പെങ്ങളേ വിഷമിക്കേണ്ട. നിങ്ങള്‍ വിധവയല്ല. ഇത്രയധികം നിങ്ങളുടെ മനസ്സിലിപ്പോഴും അദ്ദേഹം ജീവിക്കുന്നുവെങ്കില്‍ നിങ്ങള്‍ വിധവയല്ല.
നിങ്ങള്‍ക്കറിയോ, ഭര്‍ത്താവ് കൂടെയുണ്ടായിട്ടും എത്രയോ ഭാര്യമാരുടെ മനസ്സില്‍ അവരുടെ ഭര്ത്താക്കന്മാരില്ല. കൂടെക്കഴിഞ്ഞിട്ടും മനസ്സില്ക്കേറാന് കഴിയാതെ പോകുന്നവര്‍. അങ്ങനെയുള്ളവരാണ് ശരിക്കും വിധവകള്‍. നിങ്ങള്‍ സുമംഗലിയാണ്. ദീര്‍ഘസുമംഗലി!’പ്രണയംന്ന് പറഞ്ഞാല്‍ പ്രാണന് പങ്കുവെക്കലാണ്. അങ്ങനെ പങ്കുവെച്ചവരെ വേര്‍പ്പെടുത്താന്‍ മരണത്തിനാവില്ല.
ആത്മാവിന്റെ ചില്ലയില്‍ കൂടുവെച്ചൊരാള്ക്ക് പിന്നൊരിക്കലും അവിടുന്ന് പറന്നകലാനാവില്ലല്ലോ. യാത്രയാക്കാന്‍ നമുക്കും കഴിയില്ലല്ലോ. രണ്ടുപേര്‍ ഒന്നാകുമ്പോള്‍ രണ്ടു ശ്വാസങ്ങളല്ലേ കൂടിച്ചേരുന്നത്. ഒരുമിക്കുന്ന നിമിഷം സന്തോഷമുള്ളതാണെങ്കിലും പിന്നീടുള്ളതെല്ലാം ജീവിതത്തിന്റെ നേരുള്ള നിമിഷങ്ങളാണ്. അതില്‍ സങ്കടങ്ങളുണ്ട്. രോഗമുണ്ട്. പരാജയങ്ങളുണ്ട്. ഒടുവില്‍ വാര്‍ദ്ധക്യവുമുണ്ട്. അപ്പൊഴൊക്കെയും ശ്വാസം മുട്ടാതെ രക്ഷിച്ചുനിര്‍ത്തണം. അതിനല്ലേ നമുക്കൊരു കൂട്ട്.
അങ്ങോട്ടും ഇങ്ങോട്ടും ആലോചിക്കാവുന്ന കാര്യമിത്രേയുള്ളൂ, എണ്ണൂറ് കോടി മനുഷ്യമ്മാരില് നിന്ന് നമ്മുടെ ജീവിതത്തിലേക്ക് വന്നൊരാളല്ലേ. അയാള്‍ സന്തോഷായിരിക്കട്ടെ. അയാള്‍ സന്തോഷായിരിക്കാന്‍ കാരണമാകുന്ന ചില ചെറിയ കാര്യങ്ങളില്ലേ. ആ ചെറിയകാര്യങ്ങളില്‍ അയാള്‍ രസായിട്ട് ജീവിക്കട്ടെ. അതിനുള്ള വഴികള്‍ തുറന്നുകൊടുക്കാം. അതാണയാള്‍ക്ക് നല്കാവുന്ന ഏറ്റവും മനോഹരമായ ശ്വാസം. പിശുക്കില്ലാതെ ആ ശ്വാസച്ചൂട് തരുന്നയാള്‍ ഒടുക്കത്തെ ശ്വാസത്തിലും അരികിലുണ്ടാകണേ എന്ന് കൊതിക്കും. എന്തിനാന്നറിയോ,
ഒടുവിലായ് അകത്തേക്കെടുക്കും ശ്വാസക്കണികയില്‍ നിന്റെ ഗന്ധമുണ്ടാകുവാന്‍..’
റമദാന് മഴ|പി എം എ ഗഫൂര്‍