തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അടുത്ത ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് അനുമതി നല്‍കിയിരിക്കുന്ന അവശ്യ സര്‍വ്വീസുകള്‍ക്കു മാത്രം.
എല്ലാ യാത്രകളും തടസപ്പെടുത്തി ലോക്ക്ഡൗണ്‍ അന്തരീക്ഷം സൃഷ്ടിക്കില്ല. കല്യാണം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകള്‍ നടത്താം, എന്നാല്‍ 75 പേരെയേ പങ്കെടുപ്പിക്കാവൂ. 24ന് സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ക്ക് അവധിയായിരിക്കും.
എന്നാല്‍ ആ ദിവസം നടക്കേണ്ട ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് മാറ്റമില്ല. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓണ്‍ലൈന്‍ മുഖേന മാത്രം ക്ലാസ്സുകള്‍ നടത്തണം. ട്യൂഷന് ക്ലാസുകളും സമ്മര്‍ ക്യാമ്പുകളും നിര്‍ത്തിവയ്ക്കണം.
50 ശതമാനം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
മറ്റു ജീവനക്കാരെ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ക്ക് ഉപയോഗിക്കാം. സ്വകാര്യ മേഖലയിലും വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാന്‍ സ്ഥാപന മേധാവികള്‍ ശ്രദ്ധിക്കണം. ബീച്ചുകള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ കോവിഡ് പ്രൊട്ടോക്കോള്‍ പൂര്‍ണമായി പാലിക്കണം.
പൊലീസും സെക്ട്രല്‍ മജിസ്ട്രേറ്റുമാരും ഇത് ഉറപ്പാക്കണം. രാത്രികാല നിയന്ത്രണങ്ങള്‍ തുടരും. എന്നാല്‍ ഭക്ഷണവിതരണത്തിന് തടസമുണ്ടാകാതെ ശ്രദ്ധിക്കണം. രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെയും സ്വകാര്യ ആശുപത്രി പ്രതിനിധികളുടെയും യോഗം ഉടന്‍ വിളിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒരു താലൂക്കില്‍ ഒരു സി. എഫ്. എല്‍. ടി. സിയെങ്കിലും ഉണ്ടെന്ന് ഉറപ്പാക്കും. രോഗികള്‍ വര്‍ധിക്കുന്നതനുസരിച്ച് സി. എഫ്. എല്‍. ടി. സികളുടെ എണ്ണം കൂട്ടും. 35 ശതമാനത്തിലധികം കോവിഡ് വ്യാപനം ഉണ്ടാകുന്ന സ്ഥലങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.