കൊട്ടിയൂർ: വീണ്ടും നാടിനെ ആശങ്കയിലാക്കി വന്യജീവി ശല്യം ജനവാസമേഖലയിൽ പിടിമുറുക്കുന്നു. കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങൾക്ക് പുറമെ ജില്ലയുടെ മലയോരത്തെ നാട്ടുകാരുടെ ഉറക്കം കെടുത്തി പുലി പേടിയും. കഴിഞ്ഞദിവസം രാവിലെയാണ് കൊട്ടിയൂർ ചപ്പമലയ്ക്കു സമീപം വീട്ടിൽ കെട്ടിയിട്ടിരുന്ന വളർത്തു നായയെ പുലി കടിച്ചു കൊന്ന് പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
ഇതോടെ ജനവാസ മേഖലയിൽ വീണ്ടും പുലിയെത്തിയോ എന്ന ആശങ്കയിലാണ് നാട്ടുകാർ. അതേസമയം, മേഖലയിൽ നിരീക്ഷണം ശക്തമാക്കുമെന്നും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നുമാണ് വനംവകുപ്പ് അധികൃതർ പറയുന്നത്. ക്യാമറാ ട്രാപ്പ് ഉൾപ്പെടെ സ്ഥാപിക്കുന്ന കാര്യങ്ങൾ ആലോചിക്കാമെന്ന് ഡിഎഫ്ഒ പി കാർത്തിക് പറഞ്ഞു.
മേഖലയിൽ പുലിയെ കാണുന്നത് പതിവില്ലാത്തതിനാൽ വനംവകുപ്പ് അധികൃതർ തുടക്കത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ പിന്നീടുള്ള പരിശോധനയിൽ വലിയ കാൽപാടുകൾ മണ്ണിൽ പതിഞ്ഞതായി കണ്ടെത്തി. ഇതോടെയാണ് പുലി ആകാമെന്ന സാധ്യതയിലെത്തിയത്. പടിഞ്ഞാറു ഭാഗത്തു വയനാട് റോഡിൽ നിന്ന് വന്ന പുലി മൺത്തിട്ടയിലൂടെ ചാടിക്കയറി വീട്ടുമുറ്റത്ത് എത്തുകയും ചങ്ങലയിൽ കിടന്ന നായയെ പിടി കൂടുകയുമായിരുന്നു എന്നു കരുതുന്നു. ഭാഗികമായി മാത്രം തിന്ന ശേഷം ജഡം ഉപേക്ഷിച്ച് പോയ നിലയിലായിരുന്നു. തൊട്ടടുത്ത് ആടുകളെ കെട്ടിയിരുന്ന കൂടും ഉണ്ടായിരുന്നു. എന്നാൽ ആടിനെ ആക്രമിക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് സൂചന.