തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടിവരുന്നതായി ആരോഗ്യമന്ത്രി കെകെ ശൈലജ. അതിനാല്‍ പ്രതിരോധം കടുപ്പിക്കുമെന്നും പ്രതിരോധ നടപടികള്‍ കര്‍ശനമായി പാലിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും മന്ത്രി പറഞ്ഞു.
ഏപ്രില്‍ മാസം നിര്‍ണായകം. തീവ്ര പരിചരണ യൂണിറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കും. ഗുരുതര രോഗികളെ മെഡിക്കല്‍ കോളേജുകളില്‍ ചികിത്സിക്കും. രോഗികളുടെ എണ്ണം കുറഞ്ഞപ്പോള്‍ പൂട്ടിയ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് വേണ്ടി വന്നാല്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്ത് കൊവിഡ് പ്രതിരോധം പൂര്‍ണമായും നടപ്പായില്ലെന്ന് കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് 11 ശതമാനം പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് എന്നാണ് സിറോ സര്‍വ്വേ വ്യക്തമാക്കുന്നത്. കൊവിഡ് രണ്ടാം തരംഗത്തില്‍ 89 ശതമാനം പേര്‍ക്ക് രോഗമുണ്ടാകാന്‍ സാധ്യത കൂടുതലാണ്.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനാല്‍ നിയന്ത്രണങ്ങളില്‍ വിട്ടുവീഴ്ച്ച ചെയ്യില്ല. സംസ്ഥാനത്ത് വാക്സിനേഷന് നടപടികള്‍ വേഗത്തിലാക്കും. 60 വയസിന് മുകളിലുള്ള വലിയൊരു ശതമാനം ആളുകള്‍ക്കും വാക്സിന് നല്കി. ശേഷിക്കുന്നവരെല്ലാം വാക്സിനെടുത്തെന്ന് ഉറപ്പാക്കാനുള്ള മാസ് ക്യാംപെയ്ന് നടത്തും.
‘ക്രഷിങ് കര്‍വ്’ എന്നാണ് മാസ് വാക്സിനേഷന് പദ്ധതിയ്ക്ക് പേരിട്ടിരിക്കുന്നത്. ആവശ്യമുള്ളത്ര വാക്സിന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് നേരിയ കൊവിഡ് ലക്ഷണങ്ങള്‍ മാത്രമാണുള്ളത്. ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയും തൃപ്തികരമാണ്. എല്ലാവരും കൊവിഡിനെതിരെ ജാഗ്രത വര്‍ധിപ്പിക്കണമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.