തൃക്കരിപ്പൂർ: നിരവധി നിക്ഷേപകരെ കബളിപ്പിച്ച് പണം തട്ടിയ ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിനും യുഡിഎഫിനും തലവേദനയാകുന്നു. ഫാഷൻ ഗോൾഡ് തട്ടിപ്പിൽ പണം നഷ്ടമായവരുടെ ബന്ധുക്കൾ അനിശ്ചിതകാല റിലേ സമരത്തിലേക്ക് നീങ്ങാൻ ഒരുങ്ങുകയാണ്.
ജ്വല്ലറിയിൽ പണം നിക്ഷേപിച്ച യുഎഇയിലുള്ള ഇരുപതോളം പേരുടെ ബന്ധുക്കളാണു സമരത്തിന് ഒരുങ്ങുന്നത്. ജ്വല്ലറിയുടെ മാനേജിങ് ഡയറക്ടരും കേസിലെ ഒന്നാം പ്രതിയുമായ ചന്തേര ടികെ പൂക്കോയ തങ്ങളുടെ വീടിനു മുന്നിൽ റിലേ സത്യഗ്രഹം നടത്താനാണ് ഇവരുടെ തീരുമാനം.
പണം നഷ്ടമായവർ യോഗം ചേർന്നാണു തീരുമാനമെടുത്തത്. യോഗത്തിന് ജമാൽ പറമ്പത്ത് അധ്യക്ഷത വഹിച്ചു. സഫീർ നീലേശ്വരം, ശിഹാബ് പി കാടങ്കോട്, സുരേഷ് പയ്യന്നൂർ, മുജീബ് മാട്ടൂൽ എന്നിവർ പ്രസംഗിച്ചു. ഫാഷൻ ഗോൾഡ് തട്ടിപ്പിനിരയായവരിൽ മുഴുവൻ സമ്പാദ്യവും ജ്വല്ലറിയിൽ നിക്ഷേപിച്ചവർ വരെയും ഉണ്ട്. പലർക്കും നാട്ടിലേക്കു മടങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലുമാണ്. പരാതി പരിഹരിക്കാൻ ആരും തയാറാകുന്നില്ലെന്നും യോഗം ചേർന്നവർ കുറ്റപ്പെടുത്തി.