കാഞ്ഞങ്ങാട്: കാസർകോട് കാഞ്ഞങ്ങാട് വൻ തീപിടുത്തം. നോർത്ത് കോട്ടച്ചേരിയിൽ വാഹനങ്ങളുടെ എക്സ്ട്രാ ഫിറ്റിങ് സ്പെയർ പാർട്സും അലങ്കാര ലൈറ്റുകളും വിൽക്കുന്ന കടയാണ് തീപിടുത്തത്തിൽ കത്തിനശിച്ചത്. ചിത്താരി സ്വദേശി ഫൈസലിന്റെ ഉടമസ്ഥതയിലുള്ള ‘ട്രാക്ക് കൂൾ’ എന്ന സ്ഥാപത്തിന്റെ സാധനങ്ങൾ സൂക്ഷിച്ച മുകളിലത്തെ നിലയിലാണ് ഇന്നലെ പുലർച്ചെ തീ പടർന്നത്.
പുലർച്ചെ പത്രവിതരണത്തിന് എത്തിയ ചെയ്യുന്നയാളാണ് കടയിൽ നിന്നു തീയും പുകയും കണ്ടത്. തുടർന്ന് സമീപവാസികളെ വിവരമറിയിച്ചു. ഇവർ കാഞ്ഞങ്ങാട് അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ കെവി പ്രഭാകരന്റെ നേതൃത്വത്തിൽ മിനിറ്റുകൾക്കകം ആദ്യ വാഹനം എത്തി രക്ഷാപ്രവർത്തനം തുടങ്ങി.
ഇവർ രക്ഷാപ്രവർത്തനം തുടങ്ങുന്നതിടെ കടയുടെ മുകളിലത്തെ നിലയിലെ മുൻഭാഗത്തെ ഗ്ലാസ് പൊട്ടിത്തെറിച്ച് പ്രദേശമാകെ തീയും പുകയും ഉയർന്നു. തുടർന്ന് അഗ്നിരക്ഷാ സേനയുടെ രണ്ടാമത്തെ വാഹനവും എത്തി. പിന്നാലെ കാസർകോട് നിന്നു രണ്ടു യൂണിറ്റും തൃക്കരിപ്പൂരിൽ നിന്നു ഒരു യൂണിറ്റും എത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടതിനാൽ തൊട്ടടുത്ത കടകളിലേക്ക് തീ പടരുന്നത് ഒഴിവായി. മുപ്പതോളം അഗ്നിരക്ഷാസേന ഓഫിസർമാരും സിവിൽ ഡിഫൻസ് അംഗങ്ങളും പോലീസും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രാവിലെ എട്ടരയോടെയാണ് തീ പൂർണമായും അണക്കാനായത്.
രക്ഷാപ്രവർത്തനത്തിനിടെ അഗ്നിരക്ഷാ സേനയിലെ ഡ്രൈവർ ലതീഷ് കയ്യുരിനും സിവിൽ ഡിഫൻസ് അംഗം രതീഷ് കുശാൽ നഗറിനും പരുക്കേറ്റു. ഇവർ സമീപത്തെ സ്വകാര്യആശുപത്രിയിൽ ചികിത്സ തേടി.