കോട്ടയ്ക്കൽ: പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ആ സുമനസ്സ് 4 കുടുംബങ്ങൾക്കാണ് പുതിയൊരു ജീവിതം സമ്മാനിച്ചത്. അടച്ചുറപ്പുള്ള വീടെന്ന സ്വപ്നത്തിലേക്ക് എത്താൻ നിർധനരായ നാല് കുടുംബങ്ങളുടെ കൈപിടിച്ചുയർത്തുകയായിരുന്നു ഈ വ്യക്തി. കോട്ടയ്ക്കലിന് സമീപം മാറാക്കര റോഡിലെ മദ്രസ്സപ്പടിയിൽ 3 സെന്റ് വീതമാണ് കൽപകഞ്ചേരി വരമ്പനാല സ്വദേശി നിർധന കുടുംബങ്ങൾക്കു വീടുവെയ്ക്കാനായി സൗജന്യമായി നൽകിയത്.
അരയ്ക്കു താഴെ തളർന്ന മുളിയൻക്കുന്നിലെ ശിവകുമാർ, അപകടത്തെത്തുടർന്ന് കാൽ മുറിച്ചു മാറ്റേണ്ടി വന്ന കാവതികളത്തെ ബഷീർ, ജൻമനാ ശരീരം തളർന്ന് മുച്ചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന കാവതികളത്തെ ആലമ്പാട്ടിൽ റഫീഖ്, കെട്ടിട നിർമാണ ജോലിക്കു പോയി പഠനത്തിനുള്ള പണം കണ്ടെത്തി പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ തോക്കാംപാറയിലെ അതിഥിത്തൊഴിലാളി കുടുംബത്തിലെ ജയസൂര്യ എന്നിവർക്കാണ് സ്ഥലം ലഭിച്ചത്.
നേരത്തെ ലഭിച്ച 55 അപേക്ഷകളിൽ നിന്നാണ് കൂടുതൽ അർഹരായ 4 കുടുംബങ്ങളെ കണ്ടെത്തി സ്ഥലം സമ്മാനിച്ചത്. ജീവകാരുണ്യ പ്രവർത്തകരായ നാസർ മാനു പാങ്ങ്, മുക്രി ഫൈസൽ എന്നിവർ ചേർന്ന് ഈ സ്ഥലത്ത് വീട് നിർമ്മിച്ചു നൽകാനുള്ള ശ്രമത്തിലാണിപ്പോൾ.