ആലപ്പുഴ: നാല് പതിറ്റാണ്ടിന് ശേഷം യാഥാർത്ഥ്യമായ ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടന ചടങ്ങിന് രാജ്യസഭ എംപി കെസി വേണു ഗോപാലിനെ ഔദ്യോഗികമായി ക്ഷണിച്ചില്ലെന്ന് ആരോപിച്ച് കോൺഗ്രസ് പ്രതിഷേധം. ഉദ്ഘാടന വേദിയിലേക്ക് മാർച്ച് നടത്തിയാണ് ആലപ്പുഴ ഡിസിസി പ്രതിഷേധം അറിയിച്ചത്.
പ്രതിഷേധക്കാരെ കൈതമുന കവലക്ക് സമീപത്ത് വച്ച് പോലീസ് തടഞ്ഞു. ബൈപ്പാസിന്റെ ഉദ്ഘാടനം നടക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു പ്രതിഷേധമുണ്ടായത്. രാജ്യസഭ അംഗമായ കെസി വേണുഗോപാലിനേയും മറ്റു ജനപ്രതിനിധികളേയും ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്നാണ് പരാതി.
ബൈപ്പാസിന്റെ യഥാർത്ഥ ശിൽപ്പി ആലപ്പുഴ മുൻ എംപി കൂടിയായിട്ടുള്ള കെസി വേണുഗോപാലാണെന്ന് ഡിസിസി അധ്യക്ഷൻ എം ലിജു അവകാശപ്പെട്ടു. ഉദ്ഘാടനത്തിലേക്ക് ക്ഷണമുള്ളവരുടെ പട്ടിക തയ്യാറാക്കിയത് കേന്ദ്രമാണ്. എന്നാൽ, കെസി വേണുഗോപാലിന്റെ പേര് തങ്ങൾ വച്ചിട്ടുണ്ടെന്നും വേണങ്കിൽ വരാം അല്ലെങ്കിൽ വരാതിരിക്കാമെന്നും മന്ത്രി ജി സുധാകരൻ ഇതിനോട് പ്രതികരിച്ചു.
സിപിഎം എംപിയായ എഎം ആരിഫ്, മന്ത്രി തോമസ് ഐസക് എന്നിവരെ പോലും ചടങ്ങിലേക്ക് ക്ഷണിച്ചില്ല. അവർക്ക് വേണ്ടി കൂടിയാണ് തങ്ങളുടെ പ്രതിഷേധമെന്ന് ലിജു പറഞ്ഞു.