മലപ്പുറം: ഡൽഹി അതിർത്തിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യമറിയിച്ച് ഭിന്നശേഷിക്കാരനായ ഷഫീഖ് പാണക്കാട് ഒറ്റക്കാലിൽ വയനാട് ചുരം കയറി. ഡിഫറന്റലി ഏബിൾഡ് പീപ്പിൾസ് ലീഗിന്റെ (ഡിഎപിഎൽ) ജില്ലാ ജനറൽ സെക്രട്ടറി കൂടിയായ ചേളാരി പടിക്കൽ സ്വദേശി ഷഫീക്ക് കർഷക സമരത്തിന് സമരത്തിന് ഊർജ്ജം പകരാനാണ് വേറിട്ട വഴി തെരഞ്ഞെടുത്തത്.
ഞായറാഴ്ച രാവിലെ എട്ടിന് അടിവാരത്തുനിന്ന് ഊന്നുവടിയുടെ സഹായത്തോടെ ചുരം നടന്നുകയറി തുടങ്ങിയ ഷഫീക്ക് ഉച്ചയ്ക്ക് ഒന്നരയോടെ ചുരം കയറി ലക്കടിയിലെത്തി. ഡിഎപിഎൽ സംസ്ഥാന പ്രസിഡന്റ് ബഷീർ മമ്പുറം, ജില്ലാ പ്രസിഡന്റ് മനാഫ് ചേളാരി, സുബൈർ ചേലേമ്പ്ര, റഷീദ് കൊടക്കാട്, സലീം യൂനുസ് പടിക്കൽ എന്നിവരും പാലിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്നവരും മഞ്ചേരി ആശുപത്രിയിലെ ഡോക്ടറും ഷഫീഖിനെ അനുഗമിച്ചു.
യാത്രയ്ക്കിടെ ഷഫീഖിനും കൂട്ടുകാർക്കും വിവിധ സംഘടനകളും നാട്ടുകാരും സ്വീകരണമൊരുക്കിയാണ് സ്വാഗതം പറഞ്ഞത്. തങ്ങളുടെ ന്യായമായ ആവശ്യങ്ങൾക്ക് സമരംചെയ്യുന്ന കർഷകർക്ക് തന്നാലാവുന്ന നിലയിൽ പിന്തുണ കൊടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒറ്റക്കാലിൽ ചുരം കയറിയതെന്ന് ഷഫീഖ് പറഞ്ഞു.