തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മരിച്ച അമ്പിളിയുടെ മൃതദേഹം തടഞ്ഞുവെച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു. പോലീസ് നടപടി തടസപ്പെടുത്തിയതിനും കൊവിഡ് നിയന്ത്രണം ലംഘിച്ചതിനുമാണ് കേസെടുത്തത്. അമ്പിളിയുടെയും രാജന്റെയും ഇളയ മകന് രഞ്ജിത്തും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നാണ് ആംബുലന്‍സ് തടഞ്ഞ് പ്രതിഷേധിച്ചത്. കണ്ടാലറിയാവുന്ന 30തോളം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം ഇതില്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല.
ചൊവ്വാഴ്ച രാജന്റെ ഭാര്യ അമ്പിളിയുടെ മൃതദേഹവുമായി വീട്ടിലേക്ക് വരുമ്പോള്‍ വീടിന്റെ സമീപത്ത് വെച്ച് നാട്ടുകാര്‍ ആംബുലന്‍സ് തടയുകയായിരുന്നു. ജില്ലാ കളക്ടര്‍ നേരിട്ടെത്തി തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. തുടര്‍ന്ന് കളക്ടര്‍ എത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് പ്രതിഷേധം അവസാനിച്ചത്. നാല് മണിക്കൂറോളം പ്രതിഷേധക്കാര്‍ ആംബുലന്‍സ് തടഞ്ഞ് വെച്ചിരുന്നു.
പൊള്ളലേറ്റ് മരിച്ച അമ്പിളിയുടെ ഭര്‍ത്താവ് രാജനെതിരെ നേരത്തെ തന്നെ പോലീസ് കേസെടുത്തിരുന്നു. ആത്മഹത്യ ചെയ്തതിനും, കോടതി ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനുമാണ് രാജന് എതിരെ കേസ് എടുത്തത്. അഭിഭാഷക കമ്മീഷന്റെ മൊഴിയിലാണ് ജോലി തടസ്സപ്പെടുത്തിയതിനെതിരെ കേസെടുത്തിരിക്കുന്നത്.അതേസമയം മരിച്ച രാജന് താമസിച്ചിരുന്ന വീടിരിക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട് ജില്ലാകളക്ടര്‍ നവജ്യോദ് ഖോസ അന്വേഷണത്തിന് ഉത്തരവിട്ടു. ഈ ഭൂമിയില്‍ അയല്‍വാസി വസന്ത ഉന്നയിക്കുന്ന അവകാശ വാദത്തിന്റെ നിജസ്ഥിതി പരിശോധിക്കാനാണ് കളക്ടറുടെ നിര്‍ദ്ദേശം. നെയ്യാറ്റിന്‍കര തഹസീല്‍ദാറിനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.