ഇടുക്കി: വാഗമണിലെ റിസോർട്ടിൽ നിന്നും നിശാപാർട്ടിക്കിടെ വൻ ലഹരിമരുന്ന് ശേഖരം പിടികൂടിയ സംഭവത്തിന് പിന്നാലെ പ്രതികരിച്ച് റിസോർട്ട് ഉടമ ഷാജി കുറ്റിക്കാടൻ. പിറന്നാൾ ആഘോഷം എന്നുപറഞ്ഞാണ് സ്വകാര്യ വ്യക്തികൾ വാഗമണ്ണിലെ ക്ലിഫ് ഇൻ റിസോർട്ടിൽ മുറി എടുത്തതെന്നും രാത്രി 8 മണിക്ക് മുമ്പ് തിരികെ പോകുമെന്ന് ഇവർ ഉറപ്പുനൽകിയിരുന്നെന്നും ഷാജി പോലീസിന് മൊഴി നൽകി.
വാഗമണ്ണിൽ നിശാപാർട്ടി സംഘടിപ്പിച്ചതിന് പിന്നിൽ ഒമ്പത് പേരുണ്ടെന്നാണ് പോലീസ് പറയുന്നത്. ഞായറാഴ്ച വട്ടത്താലിലെ ക്ലിഫ് ഇൻ റിസോർട്ടിൽ ലഹരിമരുന്നു നിശാപാർട്ടി നടക്കുമെന്ന് രണ്ടുദിവസം മുൻപ് ഇടുക്കി എസ്പി അടക്കമുള്ളവർക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ റിസോർട്ട് കഴിഞ്ഞ രണ്ടുദിവസമായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് പോലീസും നർക്കോട്ടിക് സംഘവും സ്ഥലത്തെത്തി റെയ്ഡ് നടത്തുകയായിരുന്നു. റെയ്ഡിൽ വൻ ലഹരിമരുന്നു ശേഖരം പിടിച്ചെടുത്തിരുന്നു.
സോഷ്യൽമീഡിയ വഴി വിവരങ്ങൾ കൈമാറിയാണ് ഇത്തരം ഒരു പാർട്ടി വാഗമണ്ണിൽ സംഘടിപ്പിച്ചതെന്നാണ് സൂചന. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അറുപതോളം പേരാണ് പാർട്ടിക്ക് എത്തിയത്. മൂന്നുമുറികൾ മാത്രമാണ് ഇവർ എടുത്തത്. 8 മണിക്ക് മുമ്പ് തിരികെ പോകുമെന്ന് ഉറപ്പുനൽകിയിരുന്നു. എണ്ണത്തിൽ കൂടുതൽ ആളുകൾ വന്നപ്പോൾ അത് ചോദ്യം ചെയ്തിരുന്നുവെന്നും ഷാജി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. എന്നാൽ ഷാജിയുടെ മൊഴി പോലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. ഷാജിയുമായി ബന്ധമുള്ളവരും പാർട്ടിക്ക് എത്തിയിരുന്നെന്നും സംഭവത്തിൽ ഉൾപ്പെട്ടവർ പലതവണ ഇയാളുമായി ഫോണിൽ ബന്ധപ്പെട്ടതിന് തെളിവുകളുണ്ടെന്നും പോലീസ് പറയുന്നു.
വലിയ രീതിയിലുള്ള പാർട്ടി സംഘടിപ്പിക്കാനുള്ള ശ്രമമാണ് ഒൻപത് പേർ ചേർന്ന് നടത്തിയത്. സമാന രീതിയിലുള്ള പാർട്ടി ഇവർ മുമ്പും നടത്തിയിട്ടുണ്ട്. പിടിച്ചെടുത്ത ലഹരിമരുന്നുകളുടെ ഉറവിടം സംബന്ധിച്ച അന്വേഷണം നടന്നുവരികയാണ് അതിനാൽ തന്നെ റെയ്ഡുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.