തൃശ്ശൂര്‍: ‘ശാരീരികവും മാനസികവുമായ വൈരുദ്ധ്യത്തെ ഞാന്‍ വിജയകരമായി മറികടന്നിരിക്കുന്നു. എല്ലാത്തിനും തുണയായത് കുടുംബത്തിന്റെ പിന്തുണയാണ്’ കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ഡോക്ടറായ വി. എസ്. പ്രിയ സന്തോഷത്തോടെ പറയുന്നു.
ജിനു ശശിധരനെന്ന ആണ്‍കുട്ടിയായി ജനിച്ച താന്‍ കുട്ടിക്കാലത്തുതന്നെ തന്നിലെ പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ സങ്കോചത്താല്‍ അതത്ര പ്രകടമാക്കിയില്ല. . ഏറെ പണിപ്പെട്ടിട്ടും ഒരു ആണായി ജീവിക്കുക സാധ്യമല്ലെന്ന തിരിച്ചറിവ് മുന്‍പുതന്നെ ലഭിച്ചിരുന്നതാണഎന്ന് പ്രിയ കൂട്ടിച്ചേര്‍ത്തു.
അന്നുമുതല്‍ ഇക്കാര്യത്തില്‍ എന്തുചെയ്യുമെന്ന ഗവേഷണവും സ്വന്തം നിലയില്‍ ആരംഭിച്ചു, മികച്ചവിധത്തില് പഠനം നടത്തുകയെന്നതായിരുന്നു ആദ്യലക്ഷ്യം. പരിഹാസത്തില്‍ പതറാതെ മികച്ചനിലയില്‍ വൈദ്യരത്നം കോളേജില്‍ നിന്ന് ബി. എ.എം.എസ്. നേടി. തുടര്‍ന്ന് മംഗളൂരുവില്‍നിന്ന് എം.ഡി.യും.
പട്ടാമ്പിയിലും കണ്ണൂരും തൃപ്പൂണിത്തുറയിലും സേവനമനുഷ്ഠിക്കുമ്പോള്‍ ശാരീരികവും മാനസികവുമായി കൂടുമാറ്റത്തിന് തയ്യാറായി. തൃശ്ശൂര്‍ സീതാറാം ആശുപത്രിയില്‍ ജോലി തുടങ്ങിയതോടെ ഹോര്‍മോണ്‍ ചികിത്സ തുടങ്ങി. തുടര്‍ന്നായിരുന്നു ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ശസ്ത്രക്രിയ. ഇനിയും ശബ്ദമാറ്റത്തിനടക്കം ചികിത്സകള്‍ ബാക്കിയുണ്ടെന്ന് പ്രിയ പറയുന്നു.
”ജീവിതം വിലപ്പെട്ടതാണ്. അവിടെ എനിക്ക് യാതൊരു മുഖംമൂടിയുടെയും ആവശ്യമില്ല. ഭാവിയെപ്പറ്റിയല്ല ചിന്ത, വര്‍ത്തമാനകാലത്തെപ്പറ്റിയാണ്. ഏതെങ്കിലും കള്ളികളില്‍ മുദ്രകുത്തപ്പെട്ട് പാഴാക്കാനുള്ളതല്ലല്ലോ ജീവിതം”- ഡോ.പ്രിയ പറയുന്നു.
”എന്നിലെ എന്നെ തിരിച്ചെടുക്കാനായ സന്തോഷത്തിലാണ് ഞാന്‍. ശരിക്കും സ്ത്രീത്വം അറിഞ്ഞാഘോഷിക്കുകയാണ്. ശാരീരികവും മാനസികവുമായ വൈരുദ്ധ്യത്തെ ഞാന്‍ വിജയകരമായി മറികടന്നിരിക്കുന്നു. എല്ലാത്തിനും തുണയായത് കുടുംബത്തിന്റെ പിന്തുണയാണ്. അതുകൊണ്ടുതന്നെ മറ്റൊന്നും ആലോചിക്കുന്നതേയില്ല…” പ്രിയ കൂട്ടിച്ചേര്‍ത്തു.