തൊടുപുഴ: കമ്പക്കാനം കൂട്ട കൊലപാതകം പുതിയ വഴി തിരുവിലേക്ക്. കൃഷ്ണന്റെ അനുയായി എന്ന് കരുതുന്ന തൊടുപുഴ സ്വദേശിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്ന ഇയാളാണ് മുഖ്യപ്രതി എന്ന് സംശയിക്കുന്നു. മന്ത്രവാദത്തിനായി ആളുകളെ കൊണ്ടുവന്നിരുന്നതും ഇയാളാണ്. കൃഷ്ണന്റെ മരണത്തെ തുടര്‍ന്ന് കാണാതായതാണ് ഇയാളെ സംശയിക്കാന്‍ ഇടയാക്കിയത്. കൃഷ്ണനെ വീട്ടില്‍ നിന്നു വിളിച്ചിറക്കി പുറത്തു വച്ചു തലക്ക് അടിച്ചുവെന്നും ഇതിനെ തടുക്കാന്‍ എത്തിയ മകനെയും മകളെയും ഉപദ്രവിച്ചെന്നും പറയപ്പെടുന്നു.
കേസില്‍ ഇതുവരെ അഞ്ചു പേരെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത് ഇതില്‍ രണ്ടു പേരെ വിട്ടയച്ചതയാണ് വിവരം. തൊടുപുഴ വണ്ണപ്പുറം കമ്പക്കണം കാനാട്ട് വീട്ടില്‍ കൃഷ്ണന്, ഭാര്യ സുശീല, മക്കളായ ആര്‍ഷ, അര്ജ്ജുന് എന്നിവരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ബുധനാഴ്ച വീടിനടുത്തുള്ള ചാണകക്കുഴിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ കൃഷ്ണന്റെ മകന്റെ ശരീരത്തിലാണ് കൂടുതല്‍ മുറിവുകള്‍ ഉണ്ടായിരുന്നത്. ഇതിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നിര്‍ണ്ണായകമായത്.
മലപ്പുറത്തുനിന്ന് എത്തിച്ച സ്പെക്ട്ര സംവിധാനം ഉപയോഗിച്ചുള്ള ഫോണ്‍ കോളുകളുടെ പരിശോധനയിലാണു മുഖ്യപ്രതി കുടുങ്ങിയത്. ഒരേ ടവറിനു കീഴില്‍ വിവിധ മൊബൈല്‍ സേവനദാതാക്കളുടെ കോളുകള്‍ പരിശോധിക്കാന്‍ സ്പെക്ട്ര വഴി സാധിക്കും, ഇതാണ് പ്രതിയെ കുടുക്കാന്‍ സഹായിച്ചത്. മന്ത്രവാദത്തോടനുബന്ധിച്ച സാമ്പത്തിക ഇടപാടുകള്‍ക്കു പുറമേ കൊല്ലപ്പെട്ട കൃഷ്ണനു വിഗ്രഹ കടത്തു സംഘവുമായി ബന്ധമുള്ളതായി സംശയമുണ്ട് എന്നാണ് വിവരം.