മലയിൻകീഴ്: തിരുവനന്തപുരം മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കൊമ്പനാന വല്ലഭന് ഇത്തവണയും കൊമ്പു മുറിക്കാൻ യോഗമുണ്ടായില്ല. ആനയ്ക്ക് അസൗകര്യമായ കൊമ്പ് പാകത്തിന് മുറിച്ച് ഒതുക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ സന്നദ്ധരായി ബുധനാഴ്ച മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തിയെങ്കിലും ദേവസ്വം ബോർഡ് അസൗകര്യം അറിയിക്കുകയായിരുന്നു. ഇതോടെ കൊമ്പുമുറിക്കൽ വീണ്ടും മാറ്റി.
ഒരു മീറ്ററിലേറെ നീളമുള്ള കൊമ്പുകാരണം ആന വല്ലഭന് തീറ്റയെടുക്കുന്നതിനും കിടക്കുന്നതിനും ഏറെ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ടു തന്നെ പാപ്പന്മാരും നാട്ടുകാരും ചേർന്ന് ദേവസ്വം ബോർഡ് മുഖേനെ ആവശ്യം കത്തിലൂടെ വനംവകുപ്പിനെ അറിയിച്ചിരുന്നു. പക്ഷെ, ഇതിനിടെ ആനയ്ക്ക് മദപ്പാടുണ്ടായതും ലോക്ക്ഡൗണും കാരണം നടപടികൾ ഏറെ വൈകി.
ഒടുവിൽ എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് ഒരു വർഷത്തോളമായി നീളുന്ന നടപടിക്രമങ്ങൾക്കൊടുവിൽ പലതവണ മാറ്റിയ കൊമ്പുമുറിക്കൽ വെള്ളിയാഴ്ച നടത്താൻ വനം-ദേവസ്വം ഉദ്യോഗസ്ഥർ തീരുമാനിച്ചിരുന്നു. ഇതിനായി ഡോക്ടറെ എത്തിക്കുകയും വനംവകുപ്പിന്റെയും ദേവസ്വം ബോർഡിന്റെയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കുകയും ചെയ്തിരുന്നു.
20ന് തന്നെ വല്ലഭന്റെ കൊമ്പുമുറിക്കാൻ മുഖ്യ വനപാലകൻ ഉത്തരവും നൽകിയിരുന്നു. ഇതനുസരിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയെങ്കിലും തർക്കത്തെ തുടർന്ന് കൊമ്പ് മുറിക്കാതെ മടങ്ങി. പുതിയ അപേക്ഷ സമർപ്പിക്കാനായി അറിയിച്ചാണ് വനംവകുപ്പ് മടങ്ങിയത്. ആനയുടെ കൊമ്പുമുറിക്കുന്നതിലെ ഉത്തരവിൽ അവ്യക്തയുണ്ടെന്നു കാണിച്ചാണ് സംഘം മടങ്ങിയത്.
ആനയുടെ കൊമ്പ് മുറിക്കുന്നത് ഡോക്ടർ നിർദേശിച്ച പ്രകാരം അതേ അളവിൽ മാത്രമെ നടത്തൂവെന്നും കൊമ്പ് വട്ടത്തിൽ മുറിക്കാനേ കഴിയൂ എന്നും സ്ഥലത്തെത്തിയ സോഷ്യൽ ഫോറസ്ട്രി റെയ്ഞ്ച് ഓഫീസർ ദിവ്യ എസ്എസ് റോസ് നിലപാടെടുത്തതാണ് പ്രശ്നങ്ങൾ വഷളാക്കിയത്. ആനയുടെ കൊമ്പ് ചെത്തി മിനുക്കണമെന്നും അല്ലാത്തപക്ഷം പാപ്പാൻമാർക്ക് പരിചരിക്കാനും ആനയ്ക്ക് ഭക്ഷണമെടുക്കാനും ബുദ്ധിമുട്ടുണ്ടാകുമെന്നും ദേവസ്വം ബോർഡും നാട്ടുകാരും നിലപാടെടുത്തു,
ഡോക്ടർ രേഖപ്പെടുത്തിയ അളവിൽ ക്രമപ്പെടുത്തുക മാത്രമെ ചെയ്യാനൊക്കൂവെന്നും ഉത്തരവനുസരിച്ച് കൊമ്പ് ചെത്തിമിനുക്കാനാവില്ലെന്നും വനം വകുപ്പും തർക്കിട്ടു. ഇതോടയൊണ് അന്ന് കൊമ്പുമുറിക്കൽ മുടക്കിയത്.
ഒടുവിൽ ഇപ്പോൾ നിലപാടിൽ അയവു വരുത്തിയ വനംവകുപ്പ് ഈ ഉത്തരവ് നിലനിർത്തിയാണ് കൊമ്പു മുറിച്ച് ചെത്തിമിനുക്കാൻ തയ്യാറായി എത്തിയത്. ഇക്കാര്യത്തിൽ തനിക്ക് നിർദേശം തനിക്കു ലഭിച്ചതായി റെയ്ഞ്ച് ഓഫീസർ അറിയിക്കുകയും ചെയ്തു.
എന്നാൽ, മറ്റു ജോലിത്തിരക്കുള്ളതിനാലാണ് ബുധനാഴ്ച അസൗകര്യം അറിയിച്ചതെന്ന് ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മിഷണർ പറഞ്ഞു. കൊമ്പുമുറിക്കാൻ എറണാകുളത്തുനിന്നുമെത്തിയ വിദഗ്ദ്ധസംഘത്തിനായി അന്ന് പതിനായിരത്തോളം രൂപ ദേവസ്വം ബോർഡ് ചെലവഴിച്ചിരുന്നു.