കൊച്ചി: വാഹനങ്ങള്‍ വാടകയ്ക്കെടുത്ത് വില്‍ക്കുന്ന മൂന്നംഗ സംഘം കൊച്ചിയില്‍ പോലീസ് പിടിയിലായി. പെരുന്തല്‍മണ്ണ സ്വദേശി അബ്ദുള്‍ നജീബ്, കടവന്ത്ര സ്വദേശി ജിനു, സജാദ് എന്നിവരാണ് അറസ്റ്റിലായത്. തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ കെഎം ജിജി മോന്, കളമശേരി സിഐ സന്തോഷ്, എസ്ഐ സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
ഒഎല്‍എക്സ് വഴി വാടകയ്ക്കെടുത്ത വാഹനങ്ങള്‍ വ്യാജ രേഖകളുണ്ടാക്കിയാണ് ഇവര്‍ വില്‍പ്പന നടത്തുന്നത്. പത്തിലധികം വാഹനങ്ങള്‍ ഇത്തരത്തില്‍ വില്‍പ്പന നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഒരു മാസത്തേക്ക് വാടകയ്ക്കെടുത്ത വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിച്ച ശേഷം ഡ്യൂപ്ലിക്കേറ്റ് താക്കോലും വ്യാജ രേഖകളും ഉണ്ടാക്കുന്നു. പിന്നീട് വാഹനങ്ങള്‍ തമിഴ്നാട് കേന്ദ്രീകരിച്ച് പണയപ്പെടുത്തുകയും ശേഷം ലോക്കേഷന്‍ കണ്ടെത്തി അവ മോഷ്ടിച്ചാണ് ഇവര്‍ വില്‍പ്പന നടത്തുന്നത്.
മെക്കാനിക്കൽ എൻജിനീയറായ രണ്ടാം പ്രതി ജിനുവാണ് വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കുകയും ഡ്യൂപ്ലിക്കേറ്റ് താക്കോൽ നിർമിക്കുകയും ചെയ്തിരുന്നത്. ഒന്നാം പ്രതി അബ്ദുൾ നജീബ് വിസ തട്ടിപ്പ് കേസിലും മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിലും പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അതേസമയം, വിമാനത്താവളത്തിൽ ഉപയോഗിച്ചിരുന്ന ബസുകളും മറ്റു വാഹനങ്ങളും കുറഞ്ഞ വിലയ്ക്കു വാങ്ങി നൽകാമെന്നു വാഗ്ദാനം ചെയ്ത് ഒട്ടേറെപ്പേരിൽ നിന്നു പണം തട്ടിയ ആളെ തിരുവനന്തപുരം പേരൂർക്കടയിൽ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തു. കോന്നി പാറയ്ക്കൽ ബിജു ഗംഗാധരൻ (41) ആണ് അറസ്റ്റിലായത്.