കൊടുങ്ങല്ലൂർ: കൊറോണ എന്ന മഹാമാരിമൂലം ജനങ്ങൾ തീരാ ദുരിതം അനുഭവിക്കുമ്പോൾ അതിരില്ലാത്ത മനുഷ്യസ്നേഹത്തിൻ നേർക്കാഴ്ചയായി മാറുകയാണ് കൊടുങ്ങല്ലൂരിലെ യുവത. അവർക്ക് വിശ്രമമില്ല. കോവിഡ് മഹാമാരിക്കാലത്ത് ഒരാളിൽനിന്നും ഒരിറ്റ് കണ്ണീർ വീഴാതിരിക്കാൻ ജാഗ്രതയോടെ പ്രവർത്തിക്കുകയാണ് ഡിവൈഎഫ്ഐ കൊടുങ്ങല്ലൂർ ബ്ലോക്ക് കമ്മിറ്റിയുടെ യൂത്ത് ബ്രിഗേഡ്.
വീട്ടിലിരിക്കുന്നവരുടെ വിശപ്പും മരുന്നും അടക്കമുള്ള നിരവധി പ്രശ്നങ്ങൾ പരിഹരിക്കാൻ ഇവർ ഓടാൻ തുടങ്ങിയിട്ട് പത്തു ദിവസം കഴിഞ്ഞു. ഡിവൈ എഫ്ഐ ബ്ലോക്ക് കമ്മിറ്റി നൽകിയ ഫോൺ നമ്പറിലേക്ക് ആവശ്യക്കാർ വിളിച്ചാൽ പരിഹാരമുറപ്പാണ്. ചന്തപ്പുര ഊഴവത്ത് കടവ് പ്രദേശങ്ങളിലെ പാവങ്ങൾക്ക് ആയിരം കിറ്റ് പച്ചക്കറിയാണ് തിങ്കളാഴ്ച നൽകിയത്.
രക്ത ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ ആരംഭിച്ച പ്രത്യേക രക്തദാന പദ്ധതി പ്രകാരം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ 28 യൂത്ത് ബ്രിഗേഡ് പ്രവർത്തകർ രക്തം നൽകി. അതിഥി ത്തൊഴിലാളികൾക്കുള്ള ഭക്ഷണ സാധനങ്ങൾ പഞ്ചായത്ത് ഭാരവാഹികൾക്ക് കൈമാറി. ഐസൊലേഷൻ വാർഡുകളൊരുക്കാനും ഇവർ മുന്നിലുണ്ട്.
പെരിഞ്ഞനത്തെ സ്വകാര്യ വ്യക്തിയുടെ 18 മുറികളുള്ള കെട്ടിടം വൃത്തിയാക്കി ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചു.
50 യൂത്ത് ബ്രിഗേഡ് പ്രവർത്തകരാണ് ഈ പ്രവർത്തനത്തിൽ പങ്കെടുത്തത്. തൃശൂർ മെഡിക്കൽ കോളേജിലേക്ക് സർജിക്കൽ ഡ്രസുകൾ നൽകി.
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചു. നടുറോഡിൽ പൊരിവെയിലത്ത് നിന്ന് പണിയെടുക്കുന്ന പൊലീസുകാർക്ക് കരിക്കിൻ വെള്ളം നൽകാനും ഇവർ മറന്നില്ല. പിന്നെ ഓൺലൈനായി ഇംഗ്ലീഷ് പഠിപ്പിക്കാനും സമയം കണ്ടെത്തി. അതിഥിത്തൊഴിലാളികൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സാധനങ്ങൾ നൽകിയതിനൊപ്പം തന്നെ അഗതിമന്ദിരങ്ങളിലും ഭക്ഷണമെത്തിച്ച് വൃദ്ധരേയും ചേർത്തു പിടിച്ചു.