തൃശ്ശൂര്‍: തൃശ്ശൂരിലെ പാവറട്ടിയില്‍ എക്സൈസ് കസ്റ്റഡിയില്‍ ഇരിക്കെ യുവാവ് മരിച്ച സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. അരുംകൊലയാണിതെന്ന് വ്യക്തമായ സൂചന റിപ്പോര്‍ട്ടിലുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
മര്‍ദനത്തെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവം മരണത്തില്‍ കലാശിച്ചെന്നും തലയ്ക്കേറ്റ പരുക്ക് മരണകാരണമാകാമെന്നും റിപ്പോര്‍ട്ടിലുണ്ട്. സര്‍ക്കാര്‍ അതീവ ഗൗരവത്തോടെ ഈ റിപ്പോര്‍ട്ട് കാണണമെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം ഉണ്ടായ പതിനാറാമത്തെ കസ്റ്റഡി മരണമാണിതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. പോലീസ് സ്റ്റേഷനുകളിലെ ഉരുട്ടിക്കൊലകള്‍ സാംക്രമിക രോഗം പോലെ എക്സൈസിനെയും പിടികൂടിയിരിക്കുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന് ചൂണ്ടിക്കാട്ടി.
എക്സൈസ് കസ്റ്റഡിയില്‍ ഇരിക്കെ യുവാവ് മരിച്ചത് മര്ദനമേറ്റാണെന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് നേരത്തെ പുറത്ത് വന്നിരുന്നു. തലക്കും മുതുകിനുമേറ്റ മര്‍ദനമാണ് മരണകാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ശരീരത്തില്‍ ആകെ പന്ത്രണ്ട് ക്ഷതങ്ങളുണ്ട്. കൈമുട്ടുകൊണ്ട് മര്‍ദിച്ചതാകാം എന്നാണ് സൂചന.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മലപ്പുറം തിരൂര്‍ സ്വദേശി രഞ്ജിത്ത് കുമാര്‍ എക്സൈസ് കസ്റ്റഡിയിലിരിക്കേ മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഗുരുവായൂര്‍ ബസ് സ്റ്റോപ്പില്‍ വച്ചാണ് പ്രതിയെ കഞ്ചാവുമായി കസ്റ്റഡിയിലെടുത്തത്. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്.
മരണശേഷമാണ് രഞ്ജിത്തിനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ പിടികൂടിയതിന് പിന്നാലെ രഞ്ജിത്ത് അപസ്മാര ലക്ഷണങ്ങള്‍ കാട്ടിയിരുന്നതായി എക്സൈസ് പറയുന്നു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഇയാള്‍ മരണപ്പെട്ടുവെന്നുമാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചത്.
അതെസമയം രഞ്ജിത്തിന്റെ ശരീരം നനഞ്ഞ നിലയിലായിരുന്നുവെന്നും ആശുപത്രയിലെത്തിക്കും മുന്‍പേ മരണപ്പെട്ടിരുന്നുവെന്നും ഇയാളെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ കസ്റ്റഡി മര്‍ദ്ദനം ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന് നേരത്തെ പറഞ്ഞിരുന്നു.