തിരുവനന്തപുരം: യാത്രയ്ക്കിടെ തളർച്ചയും നെഞ്ചുവേദനയും അനുഭവപ്പെട്ട കെഎസ്ആർടിസി ഡ്രൈവർ ജയരാജ് യാത്രക്കാരെ സുരക്ഷിതമാക്കി പോയത് മരണത്തിലേയ്ക്ക്. നാൽപ്പതോളം യാത്രക്കാരെയാണ് ജീവിതത്തിലേയ്ക്ക് വിട്ട് ജയരാജ് മരണത്തിലേയ്ക്ക് നടന്നു കയറിയത്. അൽപ്പം താമസിച്ചിരുന്നെങ്കിൽ റോഡിലെവിടെയെങ്കിലും ഒടുങ്ങുമായിരുന്നു എന്ന് ജയരാജിന് നിശ്ചയമുണ്ടായിരുന്നു. തുടർന്നാണ് നെഞ്ചുപൊട്ടുന്ന വേദനയിലും യാത്രക്കാരെ സുരക്ഷിതമാക്കുവാൻ ജയരാജ് ശ്രമം നടത്തിയത്.
കഴിഞ്ഞ ദിവസം പുലർച്ചെ തിരുവനന്തപുരം നെടുമങ്ങാട് വെച്ചാണ് സംഭവം നടന്നത്. മിതൃമ്മല പരപ്പിൽ നിന്നും പുലർച്ചെ സ്റ്റേ ഡ്യൂട്ടി കഴിഞ്ഞ് ബസുമായി നെടുമങ്ങാട്ടേക്ക് വരികയായിരുന്നു. ഇതിനിടയിൽ കൊല്ലായ്ക്ക് സമീപത്ത് വെച്ച് മൂഴി കൊല്ലാ കുളപ്പള്ളി കിഴക്കുംകര വീട്ടിൽ കെ ജയരാജിന് (55) തളർച്ചയും നെഞ്ചുവേദനയും അനുഭവപ്പെടുകയായിരുന്നു. വേദന കടിച്ചമർത്തി മനസാന്നിധ്യവും കൈവിടാതെ ജയരാജ് ബസ് ഉടനെ തന്നെ റോഡിന്റെ ഓരം ചേർത്ത് ഒതുക്കി നിർത്തുകയായിരുന്നു. ശേഷം എല്ലാവരെയും സുരക്ഷിതമായി നിർത്തി. ഉടൻ തന്നെ ജയരാജ് കുഴഞ്ഞു വീഴുകയായിരുന്നു.
പെട്ടെന്ന് തന്നെ ബസിലെ യാത്രക്കാരനും മറ്റൊരു കെഎസ്ആർടിസി ഡ്രൈവറും കൂടിയായ ജയകുമാർ ജില്ലാ ആശുപത്രിയിലേക്ക് പാഞ്ഞു. എന്നാൽ അപ്പോഴേക്കും ജയരാജ് മരണത്തിനു കീഴടങ്ങിയിരുന്നു. പരേതയായ രാധാമണിയാണ് ജയരാജിൻറെ ഭാര്യ. രണ്ടു മക്കളുണ്ട്.