പൊന്നാനി: എത്ര പണിതാലും രവീന്ദ്രന്റെ വീട്ടിലെ മതില് വീണ്ടും വാഹനമിടിച്ച് തകര്‍ക്കും. പൊന്നാനി-തിരൂര്‍ റോഡിലെ തെക്കേപ്പാട്ടുപടിയില് ‘ശ്രീഹരി’യില്‍ രവീന്ദ്രന്റെ വീടിന്റെ ചുറ്റുമതിലിനാണ് ഈ ഗതികേട്. ഇതുവരെ 13 തവണയാണ് രവീന്ദ്രന് മതില് പുതുക്കിപ്പണിതത്.
തെക്കോട്ടുപടിയിലെ കൊടുംവളവിന് സമീപമാണ് രവീന്ദ്രന്റെ വീട്. അമിത വേഗത്തിലെത്തുന്ന വാഹനങ്ങളാണ് വീടിന്റെ ചുറ്റുമതില്‍ ഇടിച്ച് തകര്‍ക്കുന്നത്. 35 വര്‍ഷമായി തെക്കോട്ടുപടിയില് താമസിക്കുന്ന രവീന്ദ്രന്റെ വീടിന്റെ മതില് 25 വര്‍ഷം മുമ്പുണ്ടായ അപകടത്തിലാണ് ആദ്യമായി തകര്‍ന്നത്. പിന്നീട് അങ്ങോട്ട് ഒരുപാട് അപകടങ്ങളുണ്ടായി.
മെയ് 12-ന് ലോറിയിടിച്ച് തകര്‍ന്ന മതില് ഒരുമാസം മുമ്പാണ് പുനര്‍നിര്‍മ്മിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം ആലുവയില്‍നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ഒരു ചരക്കുലോറിയിടിച്ച് മതില് വീണ്ടും തകര്‍ന്നു. വിവരം പോലീസിനെ അറിയിച്ചപ്പോള്‍ രവീന്ദ്രന് ആവശ്യമായ നഷ്ടപരിഹാരം നല്‍കാമെന്ന് ലോറി ജീവനക്കാര്‍ അറിയിച്ചു.
ഇതുവരെ 13 തവണയാണ് അപകടമുണ്ടായത്. ഓരോ തവണയും മതില് തകരുമ്പോള്‍ വീണ്ടും നിര്‍മ്മിക്കും. വിവരം അധികൃതരെ അറിയിച്ചപ്പോള്‍ വീടിന് മുന്നില്‍ ചെറിയ ഹംപുകള്‍ പണിതു നല്കി. എന്നാല്‍ ഈ ഹംപുകള്‍ കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വഴിവെയ്ക്കുകയാണുണ്ടായതെന്ന് രവീന്ദ്രന് പറയുന്നു. രത്രിയിലടക്കം വലിയ വാഹനങ്ങള്‍ ഹംപുകള്‍ ചാടി പോകുമ്പോള്‍ വീട് കുലുങ്ങുകയും പല ഭാഗങ്ങളിലും വിള്ളല്‍ വീഴുകയും ചെയ്തു.
മാത്രമല്ല ഇത് കാരണം വീട്ടില്‍ മനസ്സമാധാനത്തോടെ ഉറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണെന്നും രവീന്ദ്രന് പറയുന്നു. സംഭവത്തില്‍ പൊന്നാനി എംഎല്‍എയും സ്പീക്കറുമായ പി. ശ്രീരാമകൃഷ്ണനോട് പരാതി അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് രവീന്ദ്രന് ഒരു മാധ്യമത്തോടായി പറഞ്ഞു. നിരന്തരമായി അപകടങ്ങളുണ്ടാകുന്നതിനാല് ഇനി മതില് പണിയേണ്ടെന്ന് പോലീസുകാര്‍ പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ എന്നെങ്കിലും അധികൃതര്‍ തങ്ങളുടെ അവസ്ഥ മനസ്സിലാക്കുമെന്നും സുരക്ഷിതത്വത്തിന് വിലകല്പ്പിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് രവീന്ദ്രനും കുടുംബവും. അപകടങ്ങള്‍ ഒഴിവാക്കാന്‍ റോഡിന് സമീപം റിഫ്ളക്ടറോട് കൂടിയ ചെറിയ തൂണുകളും കൊടുംവളവിന് മീറ്ററുകള്‍ക്കപ്പുറം വലിയ ഹംപുകളും സ്ഥാപിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം.