മലയാള സാഹിത്യത്തിലെ ഇമ്മിണി വല്യ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് കാല്‍നൂറ്റാണ്ട്. ജീവിതത്തിന്റെ പടവുകള്‍ ഇറങ്ങിയെങ്ങങ്കിലും പച്ചയായകഥകള്‍ അവതരിപ്പിച്ച് വായനക്കാരുടെ മനസ്സില്‍ കയറിയ പ്രിയ എഴുത്തുകാരന് ഇന്നും അവിടെ ഭദ്രമായി താമസിക്കുന്നു. ആധുനിക മലയാളസാഹിത്യത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാള്‍ എന്ന് വിശേഷണം നേടിയ ബഷീര്‍ ഒരു ജനകീയനായ എഴുത്തുകാരന് കൂടിയായിരുന്നു.
കുഞ്ഞുനാളുമുതലേ അറിഞ്ഞിരിക്കേണ്ട ചുരുക്കം ചില എഴുത്തുകാരില്‍ ഒരാളായ ബഷീര്‍, പച്ചയായ മനുഷ്യന്റെ യഥാര്‍ത്ഥ ജീവിത പ്രശ്നങ്ങളായിരുന്നു തന്റെ കൃതികളിലൂടെ പറഞ്ഞത്. ബന്ധങ്ങളുടെയും പ്രണയത്തിന്റെയും മാന്ത്രികത തുറന്നെഴുതിയ അസാമാന്യ പ്രതിഭ. 1908 ജനുവരി 21 ന് കോട്ടയം ജില്ലയില്‍ വൈക്കം താലൂക്കിലെ തലയോലപ്പറമ്പ് ഗ്രാമത്തില്‍ ജനിച്ച് വളര്‍ന്ന ബഷീര്‍ നോവലിസ്റ്റിനും കഥാകൃത്തിനും പുറമെ സ്വാതന്ത്യസമരപോരാളി കൂടിയായിരുന്നു. ഒരുകുന്നോളം അനുഭവങ്ങളുടെ അമരക്കാരനായ ബഷീര്‍ തന്റെ കൃതികളില്‍ ജീവിതസത്യങ്ങള്‍ തന്നെയായിരുന്നു പറഞ്ഞത്. കാരണം ബഷീറിന് ജീവിതം തന്നെയായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യം.
കുറച്ചൊക്കെ മലയാളമറിയാവുന്ന ആര്‍ക്കും പെട്ടെന്ന് ഉള്‍ക്കൊള്ളാം എന്നതായിരുന്നു ബഷീര്‍ കൃതികളുടെ പ്രത്യേകത. പ്രേമലേഖനം, ബാല്യകാലസഖി, ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു, പാത്തുമ്മയുടെ ആട്,മതിലുകള്‍, ശബ്ദങ്ങള്‍ തുടങ്ങി അദ്ദേഹത്തിന്റെ കൃതികളെല്ലാം മലയാള സാഹിത്യത്തെ അനശ്വരമാക്കി. പല കൃതികളും മറ്റ് ഭാഷകളില്‍ തര്‍ജ്ജമയും ചെയ്യപ്പെട്ടു. സങ്കടങ്ങളും വിമര്‍ശനങ്ങളും സന്തോഷങ്ങളുമെല്ലാം ഹാസ്യത്തില്‍ പൊതിഞ്ഞ് വായനക്കാര്‍ക്ക് പുത്തന്‍ അനുഭവം സമ്മാനിച്ച എഴുത്തുകാരന് 1994 ജൂലൈ അഞ്ചിന് ലോകത്തോട് വിട പറഞ്ഞു. എന്നിരുന്നാലും ഭാഷയുടെ മണമുള്ള എഴുത്തുകള്‍ സമ്മാനിച്ച ബേപ്പൂര്‍ സുല്‍ത്താന്‍ എന്നും മലയാള സാഹിത്യത്തില്‍ ഒളിമങ്ങാതെ ജീവിക്കും.