പുല്പള്ളി: വയനാട്ടിലെ പുല്പള്ളി കുറിച്ചിപ്പറ്റയില് ഒരേക്കര്‍ വരുന്ന സ്വകാര്യ ഭൂമിയില്‍ ദുരൂഹമായി ഇരുപതോളം ശ്മശാനങ്ങള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്. ഇവയ്ക്ക് പഞ്ചായത്തിന്റെ അനുമതിയില്ലെന്നു മാത്രമല്ല ഇവയുടെ പ്രവര്‍ത്തനവും നിഗൂഢമായാണ്. ഇവിടെ പാതിരാത്രിയില്‍ പോലും വാഹനങ്ങളിലെത്തി മൃതദേഹം മറവ് ചെയ്യുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
ദുരൂഹമായരീതിയില് ഇവിടെ മൃതദേഹങ്ങളെത്തിച്ച് സംസ്കരിക്കുന്നത് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നാണ്. കഴിഞ്ഞദിവസം പത്തനംതിട്ടയില്‍നിന്ന് മൃതദേഹവുമായെത്തിയവരെ നാട്ടുകാര്‍ തടഞ്ഞിരുന്നു. മുമ്പൊരിക്കല്‍ മൃതദേഹവുമായി എത്തിയവരെ ചോദ്യം ചെയ്തതിന് നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
മഴ പെയ്തപ്പോള്‍ ഇവിടെ കൃത്യമായി കുഴിപോലുമെടുക്കാത്തതിനാല് മണ്ണൊലിച്ച് മൃതദേഹം പുറത്തെത്തിയ സംഭവം വരെ ഉണ്ടായിട്ടുണ്ട്. തുറന്നുകിടക്കുന്ന കുഴിമാടത്തില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നതും, പാതി ദഹിപ്പിച്ച ശവശരീരങ്ങള്‍ പുറത്തുകിടക്കുന്നതും ഇവിടെ പതിവാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്.
നാട്ടുകാര്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സിഐക്ക് പരാതി നല്‍കിയെങ്കിലും പഞ്ചായത്തിന് പരാതി സമര്‍പ്പിക്കാനാണ് അദ്ദേഹം നിര്‍ദേശിച്ചു. നാട്ടുകാര്‍ ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് അറിഞ്ഞത് പരാതി പഞ്ചായത്തിന് കൈമാറിയതായാണ്. പഞ്ചായത്തില്‍ അന്വേഷിച്ചപ്പോള്‍ ബോര്‍ഡ് യോഗം ചേര്‍ന്നതിനുശേഷം തീരുമാനം എടുക്കുമെന്ന മറുപടിയാണ് ലഭിച്ചതെന്ന് നാട്ടുകാര്‍ വ്യക്തമാക്കി.
ശവപ്പറമ്പുകളുടെ ഉടമസ്ഥരെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പലരും വിദേശത്താണെന്ന വിവരമാണ് ലഭിച്ചത്. മുമ്പ് നാട്ടുകാര്‍ ഒരു ശ്മശാനത്തിന് ചുറ്റുമതില്‍ കെട്ടാനുള്ള ശ്രമം തടഞ്ഞിരുന്നു. ശ്മശാനം പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള രേഖകള്‍ കാണിക്കണമെന്ന് നാട്ടുകാര്‍ ഇവരോട് ആവശ്യപ്പെട്ടതോടെ നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.