തിരുവനന്തപുരം: കുടിക്കാനായി ലഭിക്കുന്ന വെള്ളത്തില്‍ അഴുക്കും പൊടിയും ചത്ത പ്രാണികളുടെ അവശിഷ്ടങ്ങളും. പനത്തുറ ഗ്രാമത്തിലാണ് മാലിന്യം കലര്‍ന്ന വെള്ളം ലഭിക്കുന്നത്. ഇത് കുടിച്ചവര്‍ക്കു ശാരീരിക അസ്വസ്ഥതയും ഛര്‍ദിയും ശരീരത്തില്‍ ചൊറിച്ചിലുമുണ്ടായി. ശുദ്ധമായ കുടിവെള്ളം കിട്ടാതായതോടെ വലിയ വിലകൊടുത്ത് കുപ്പിവെള്ളം വാങ്ങേണ്ട സ്ഥിതിയിലാണ് നാട്ടുകാര്‍.
പനത്തുറയിലും സമീപപ്രദേശങ്ങളായ പാച്ചല്ലൂര്‍, കൊല്ലം തറ, തോട്ടുമുക്ക് എന്നിവിടങ്ങളിലാണ് രണ്ടു ദിവസമായി മലിനമായ കുടിവെള്ളം ലഭിക്കുന്നത്. മീന്‍പിടിത്തം, കയര്പിരിക്കല് എന്നീ തൊഴിലുകളുമായി 500 കുടുംബങ്ങളിലായി രണ്ടായിരത്തോളം പേരാണ് ഇവിടെ താമസിക്കുന്നുണ്ട്. സാമ്പത്തികമായി പിന്നോട്ട് നില്ക്കുന്ന ഇവര്‍ക്ക് ദിവസവും വിലകൊടുത്ത് കുപ്പി വെള്ളം വാങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ്.
ജനപ്രതിനിധികളെയും ബന്ധപ്പെട്ട ജല അതോറിറ്റി അധികൃതരെയും ഇക്കാര്യം അറിയിച്ചിരുന്നെങ്കിലും ഇതേക്കുറിച്ച് ഒരാളും പ്രതികരിച്ചില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. മാലിന്യങ്ങളും ചെളിയും അഴുക്കും കലര്‍ന്ന വെള്ളം തുണികള്‍ കഴുകാന്‍പോലും ഉപയോഗിക്കാനാവില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വെള്ളായണി കായലിലെ വെള്ളമാണ് ശുദ്ധീകരിച്ച് പനത്തുറ ഭാഗത്ത് വിതരണം ചെയ്യുന്നത്.