കണ്ണൂര്‍: ജയിലുകളില്‍ വിതരണം ചെയ്യുന്ന മത്സത്തില്‍ തിരിമറി നടക്കുന്നതായി ആക്ഷേപം. മത്സ്യ ഫെഡ് സ്വകാര്യ ഏജന്‍സികള്‍ വഴി ജയിലിലെത്തിക്കുന്നതു കരാറിന് വിരുദ്ധമായ മത്സ്യമെന്നാണ് ആക്ഷേപമുയര്‍ന്നത്. തടവുകാര്‍ക്ക് വലിയ മത്സ്യം നല്‍കണമെന്നാണ് ധാരണ. എന്നാല്‍ ജയിലില്‍ എത്തുന്നത് വില കുറഞ്ഞ മത്തിയും അയലയും പോലുള്ള മത്സ്യങ്ങളാണ്.
സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും പിഴവുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ നടപടിയെടുക്കുമെന്നും മത്സ്യഫെഡ് ചെയര്മാന് പി ചിത്തരഞ്ജന് പറഞ്ഞു. 140 ഗ്രാം അളവില്‍ ആഴ്ചയില്‍ രണ്ടുദിവസമാണ് ഒരു നേരം വീതം തടവുകാര്‍ക്ക് മത്സ്യം നല്‍കേണ്ടത്. അളവ് കൃത്യമാകണമെന്നതിനാല് കഷ്ണങ്ങളാക്കാവുന്ന ചൂര പോലെയുള്ള മത്സ്യം നല്‍കണമെന്നായിരുന്നു തീരുമാനം.
കിലോഗ്രാമിന് 290 രൂപയാണ് ഇതിന് ഈടാക്കുന്നത്. എന്നാല്‍ മിക്ക ജയിലുകളിലും ഇത് പാലിക്കപ്പെടുന്നില്ല. കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ ചൂരയ്ക്ക് പകരം മിക്കപ്പോഴും എത്തുന്നത് അയലയാണ്. എന്നാല്‍ വില കുറഞ്ഞ മീന്‍ നല്കുമ്പോഴും മുന്‍ നിശ്ചയപ്രകാരമുള്ള വിലയില്‍ മാറ്റം വരുത്തുന്നില്ല. ധാരണ തെറ്റിക്കുന്നുവെന്ന് മാത്രമല്ല സര്‍ക്കാരിന് സാമ്പത്തിക നഷ്ടം ഉണ്ടാവുകയും ചെയ്യുന്നു.