തൃശ്ശൂര്‍: ദേശീയപാതയോരത്ത് മാലിന്യം തള്ളുന്നവര്‍ക്കെതിരേ ജാമ്യമില്ലാവകുപ്പു ചുമത്തണമെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. തൃശ്ശൂര്‍ ജില്ലയിലെ നെന്മണിക്കര പഞ്ചായത്ത് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരാണ് കര്‍ശന നിര്‍ദേശവുമായി രംഗത്തെത്തിയത്. ദിനംപ്രതി ദേശീയപാതയോരങ്ങളില്‍ തള്ളുന്ന മാലിന്യങ്ങളുടെ തോത് കൂടി വരുന്ന സാഹചര്യത്തിലാണ് അധികൃതരുടെ നിര്‍ദേശം.
പാതയോരത്ത് നിരീക്ഷണക്യാമറകള്‍ സ്ഥാപിക്കുന്നത് വേഗത്തിലാക്കണമെന്നും പോലീസിന്റെ രാത്രികാല പരിശോധന കാര്യക്ഷമമാക്കണമെന്നും ആവശ്യമുയര്‍ന്നു. കഴിഞ്ഞദിവസം ഇവിടെ ചത്തപോത്തിനെ റോഡരികില്‍ തള്ളിയിരുന്നു. ദേശീയപാത കടന്നുപോകുന്ന നെന്മണിക്കര, പുത്തൂര്‍, തൃക്കൂര് എന്നീ പഞ്ചായത്തധികൃതര്‍ പ്രശ്നത്തില്‍ ഇടപെടണമെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.
ഇത്തരത്തില്‍ പാതയോരത്തു തള്ളുന്ന മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ സ്ഥലമില്ലാത്തതും പ്രശ്നം സൃഷ്ടിക്കുന്നു. ശാസ്ത്രീയമായ രീതിയില്‍ മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ പാതയോരത്തുതന്നെ കുഴിച്ചുമൂടുകയാണ് അധികൃതര്‍.
പാതയോരത്തു തള്ളിയ പോത്തിന്റെ ജഡം അവിടെത്തന്നെയാണ് കുഴിച്ചുമൂടിയത്. പാതയോരത്ത് മാലിന്യങ്ങള്‍ കുഴിച്ചുമൂടുന്നതോടെ സമീപത്തുള്ള പാടശേഖരങ്ങളും ശുദ്ധജലസ്രോതസ്സുകളും മലിനമാകാന്‍ ഇടയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.