കോഴിക്കോട്: ഒരുകാലത്ത് നാടുമുഴുവന്‍ അവഗണനയോടെ നോക്കിക്കണ്ട ട്രാന്‍സ്ജെന്‍ഡറുകളെ കാലം മാറിയതോടെ സമൂഹവും അംഗീകരിച്ചു തുടങ്ങി. അവര്‍ക്ക് നീതിയും ലഭിച്ചു. ട്രാന്‍സ്ജെന്‍ഡറായ കാര്‍ത്തികയും ശ്യാമയും ശിഖയും നന്ദനയും കോഴിക്കോട്ടെ ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയിലെത്തിയത് ഏറെ ആവേശമുണര്‍ത്തിയ കാഴ്ചയായിരുന്നു. സംഘടനകള്‍ ഇവര്‍ക്കു മുന്നില്‍ വാതിലുകള്‍ കൊട്ടിയടക്കുമ്പോള്‍ ഇവര്‍ മാറ്റി നിര്‍ത്തപ്പെടേണ്ടവരല്ലെന്ന് സമൂഹത്തോട് ഉറക്കെ വിളിച്ചുപറയുകയെന്ന ദൗത്യമാണ് ഡിവൈഎഫ്ഐ ഏറ്റെടുത്തത്.
ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തെ വേറിട്ടതാക്കുന്ന ഒരു ഘടകമായിരുന്നു ഇവരുടെ സാന്നിധ്യം. കാര്‍ത്തിക രണ്ടുമാസംമുമ്പ് കാര്‍ത്തിക് ആയിരുന്നു. തന്റെ സ്വത്വം തിരിച്ചറിയുകയും ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറുകയും ചെയ്തതോടെ എസ് കാര്‍ത്തികയായി. എതിര്‍പ്പിനെയെല്ലാം അതിജീവിച്ചായിരുന്നു ഓരോ ചുവടും. തിരുവനന്തപുരത്തുനിന്നുള്ള സമ്മേളന പ്രതിനിധിയായിട്ടാണ് കാര്‍ത്തിക കോഴിക്കോട്ടെത്തിയത്. എവിടെയും അവഗണിക്കപ്പെടുകയും ജീവിതം വഴിമുട്ടുകയും ചെയ്തപ്പോള്‍ ഡിവൈഎഫ്ഐ ആണ് ഇരുളില്‍ വെളിച്ചവുമായി വന്നതെന്ന് കാര്‍ത്തിക പറയുന്നു.
കുന്നുകുഴി വാര്‍ഡില്‍ കുടുംബശ്രീ യൂണിറ്റ് തുടങ്ങാന്‍ സഹായിച്ച ഡിവൈഎഫ്ഐ നേതാവ് ഐപി ബിനു ആണ് തങ്ങളെ പോലുള്ളവര്‍ക്ക് തുണയായതെന്നും കാര്‍ത്തിക വിശദീകരിച്ചു. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരാനും സംഘടന മാനസികമായ കരുത്തുപകര്‍ന്നു. ആദ്യമായാണ് ഇത്തരമൊരു സംസ്ഥാനസമ്മേളനത്തില്‍ പങ്കെടുക്കുന്നതെന്നും തങ്ങളുടെ ആവശ്യം സമ്മേളനത്തില്‍ ഉന്നയിക്കുമെന്നും കാര്‍ത്തിക പറഞ്ഞു.
ഉപജീവനത്തിനുള്ള ജോലിയാണ് ട്രാന്‍സ്ജെന്‍ഡര്‍മാര്‍ ഇന്ന് നേരിടുന്ന പ്രധാന പ്രശ്നമെന്നും കാര്‍ത്തിക പറയുന്നു. സാമൂഹ്യനീതി വകുപ്പിനുകീഴിലെ ട്രാന്‍സ്ജെന്‍ഡേഴ്സ് സെല്ലിലെ സംസ്ഥാന കോ- ഓര്‍ഡിനേറ്ററാണ് തിരുവനന്തപുരത്തുനിന്ന് പ്രതിനിധിയായെത്തിയ ശ്യാമ എസ് പ്രഭ. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം കൂടിയാണ്. മറ്റുള്ളവരെപോലെ ഞങ്ങള്‍ക്കും രാഷ്ട്രീയവും നിലപാടുകളും ഉണ്ട്. അത് ഉറക്കെ പറയാനുള്ള വേദിയായിട്ടാണ് യുവജന സംഘടനയെയും പുരോഗമന പ്രസ്ഥാനങ്ങളെയും കാണുന്നതെന്ന് ശ്യാമ പറഞ്ഞു.
സമ്മേളനത്തില്‍ ഞങ്ങളെപോലുള്ളവരെ പ്രതിനിധിയാക്കിയതിലൂടെ മറ്റൊരു യുവജന സംഘടനയും കാണിക്കാത്ത ധീരതയാണ് ഡിവൈഎഫ്ഐ കാണിച്ചത്. പൊതുവിഷയങ്ങള്ക്കപ്പുറം ഞങ്ങളുടെതായ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനും പരിഹാരമാര്‍ഗം കാണാനും വേദിയൊരുങ്ങുന്നതില്‍ സന്തോഷമുണ്ട്. സമൂഹത്തില്‍നിന്നുമാത്രമല്ല വീട്ടില്‍നിന്നുപോലും അവഗണിക്കപ്പെട്ട് ഇരുട്ടിലേക്ക് തള്ളപ്പെടുമ്പോള്‍ ഇത്തരം ധീരമായ നിലപാട് എക്കാലവും ഓര്‍മിക്കപ്പെടും.
തൊഴില്‍, വിദ്യാഭ്യാസം, പുനരധിവാസം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയിലെല്ലാം ട്രാന്‍സ്ജെന്‍ഡര്‍ നയം രൂപീകരിക്കേണ്ടതുണ്ടെന്നും ശ്യാമ പറയുന്നു. പുരുഷന്, സ്ത്രീ എന്നിവയ്ക്കപ്പുറം മറ്റൊരു സ്വത്വത്തിനും ഇടമുള്ളതിനാല്‍ ജെന്‍ഡര്‍ വൈവിധ്യം പഠനവിഷയമാക്കണമെന്നും ഇവര്‍ പറയുന്നു. തൃശ്ശൂരില്‍നിന്നുള്ള നന്ദന പാറുവും പത്തനംതിട്ടയില്‍നിന്നുള്ള ശിഖയും സമ്മേളന പ്രതിനിധികളായി വേദിയിലുണ്ട്.