കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പതിനാറാം ലാബില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ രോഗികള്‍ വലയുന്നു. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ രോഗികള്‍ ഏറ്റവും കൂടതല്‍ ആശ്രയിക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ആവശ്യത്തിന് ജീവനക്കാരില്ലാത്തത്.
ജീവനക്കാരുടെ അഭാവംമൂലം മണിക്കൂറുകളോളം ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നതും, കൃത്യസമയത്ത് പരിശോധനാ ഫലങ്ങള്‍ ലഭിക്കാതിരിക്കയും ചെയ്യുന്ന അവസ്ഥ രോഗികള്‍ക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു.
ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് എത്തുന്ന രോഗികള്‍ മുതല്‍ പ്രസവത്തിന് അടിയന്തിര ഓപ്പറേഷന് ആവശ്യമായ അമ്മമാര്‍ വരെ നിലവില്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഈ ലാബിനെ ആണ്.
പകല്‍ സമയങ്ങളില്‍ മൂന്നില്‍ അധികം ജീവനക്കാര്‍ ഉണ്ടാകുമെങ്കിലും ഇത്രയും വലിയ തിരക്ക് നിയന്ത്രിക്കാനോ കൃത്യ സമയത്ത് പരിശോധനാ ഫലം രോഗികളില്‍ എത്തിക്കാനോ കഴിയുന്നില്ലെന്ന് ജീവനക്കാര്‍ തന്നെ സമ്മതിക്കുന്നു.
രാത്രി സമയങ്ങളില്‍ മിക്കവാറും ഒരൊറ്റ ജീവനക്കാരിയാണ് ലാബിലെ എല്ലാ ജോലികളും ചെയ്യേണ്ടി വരുന്നത്. പരിശോധന നടത്തേണ്ടത് മുതല്‍ ഫലം നല്‍കുന്നത് വരെയുള്ള സകല ജോലികളും ഒരാള്‍ ചെയ്യേണ്ടിവരുന്നു.
പരിശോധനാ ഫലം ഇത്ര സമയത്ത് കിട്ടും എന്ന് ആദ്യം തന്നെ അറിയിക്കാറുണ്ട്. എന്നാല്‍ ജീവനക്കാരുടെ അപര്യാപ്തത കാരണം പലപ്പോഴും ഇത് കൃത്യ സമയത്ത് നല്കാന് ജീവനക്കാര്‍ക്ക് സാധിക്കാറില്ല. നിയമിക്കപ്പെട്ട ജീവനക്കാര്‍ കൃത്യമായി ജോലി ചെയ്യാത്തതല്ല ഇതിന് കാരണം. ഇത്രയും അതികം രോഗികള്‍ ആശ്രയിക്കുന്ന ലാബില്‍ ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതാണ് ഏറ്റവും അടിസ്ഥാനപരമായ ഇവിടത്തെ പ്രശ്നം.
നിലവില്‍ മെഡിക്കല്‍ കോളേജ് ലാബുകളില്‍ ട്രെയിനി, താത്ക്കാലിക നിയമനം, സ്ഥിര നിയമനം എന്നീ തലത്തിലാണ് ജീവനക്കാരെ നിയമിക്കുന്നത്. എന്നാല്‍ ഇവിടെ മാത്രം രോഗികളുടെ എണ്ണത്തിന് ആനുപാതികമായുള്ള നിയമനം ഉണ്ടാകുന്നില്ല.