കോഴിക്കോട്: കരിഞ്ചോലമലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി നാല് മാസം കഴിയുമ്പോഴും സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം കിട്ടാതെ ദുരന്തബാധിതര്‍. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വീടുകള്‍ വാടക നല്കാന് പണമില്ലാത്തതിനാല്‍ പലരും ഉപേക്ഷിക്കുകയാണ്. ദുരന്തസാധ്യതയുള്ള മേഖലയിലെ വീടുകളിലേക്ക് തിരികെ പോകേണ്ട ഗതികേടിലാണ് പല കുടുംബങ്ങളും.
കഴിഞ്ഞ ജൂണ്‍ പതിനാലിനാണ് കരിഞ്ചോമലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. പ്രളയകാലത്തിന് തൊട്ടുമുന്‍പുണ്ടായ ദുരന്തത്തില്‍ 14 പേര് മരിച്ചു. പ്രദേശത്തെ 36 കുടുംബങ്ങളാണ് ദുരന്തബാധിതരുടെ പട്ടികയിലേക്ക് ചേര്‍ക്കപ്പെട്ടത്. അപകടഭീഷണി നിലനില്‍ക്കുന്നതിനാല്‍ കരിഞ്ചോല പ്രദേശത്ത് നിന്ന് മാറ്റി താമസിപ്പിച്ച കുടുംബങ്ങളില്‍ ഒന്ന് നാസറിന്റേതാണ്. വാടക സര്‍ക്കാര്‍ നല്‍കുമെന്ന വാഗ്ദാനത്തില്‍ താല്‍ക്കാലിക വീട്ടിലേക്ക് മാറി. എന്നാല്‍ സര്‍ക്കാര്‍ പണം നല്കാത്തതിനാല് തിരികെ കരിഞ്ചോലമലയിലെത്തി.
ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവരാണ് അബ്ദുള്‍ നാസറും കുടുംബവും. വസ്തു വാങ്ങി വീട് വയ്ക്കാന്‍ പണം നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം കേട്ടാണ് ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് ഇറങ്ങിയത്, ഒമ്പത് കുടുംബങ്ങള്‍ക്കാണ് കരിഞ്ചോലമല ഉരുള്‍പൊട്ടലില്‍ വീട് പൂര്‍ണ്ണമായി നഷ്ടപ്പെട്ടത്. ഇവര്‍ക്ക് വസ്തു വാങ്ങി വീട് വയ്ക്കാന്‍ 10 ലക്ഷം നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം.
എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ദുരിതാശ്വാസം എങ്ങുമെത്തിയില്ല. നാശനഷ്ടങ്ങളുടെ കണക്ക് സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുണ്ടെന്നും വൈകാതെ പണം കിട്ടുമെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.