പത്തനംതിട്ട: ജോലി വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങി. ജില്ലാ സഹകരണ ബാങ്കില്‍ ജോലി നല്‍കാമെന്ന് പറഞ്ഞായിരുന്നു ഡിസിസി അംഗവും ജില്ലാ സഹകരണ ബാങ്കിലെ അക്കൗണ്ടന്റും പന്തളം തെക്കേക്കര പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ എംഎന്‍ വിശാഖ്കുമാര്‍ പട്ടികജാതിക്കാരായ 18 പേരില്‍ നിന്നും 83,000 രൂപ വീതം തട്ടിയെടുത്തത്. ശേഷം ഇയാള്‍ ഒളിവില്‍ പോയതായി തട്ടിപ്പിന് ഇരയായവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അക്കൗണ്ടന്റ് മാത്രമായ വിശാഖ്കുമാറിന് ജില്ലാ സഹകരണ ബാങ്കില്‍ ജോലി വാങ്ങിത്തരാന്‍ കഴിയുമോ എന്ന സംശയം പണം നല്കുമ്പോള് ചോദിച്ചിരുന്നു. ഡിസിസി പ്രസിഡന്റും ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് തോപ്പില്‍ ഗോപകുമാറും അറിഞ്ഞാണ് പണം വാങ്ങുന്നതെന്നായിരുന്നു മറുപടി. എല്ലാവരും ഒന്നിച്ച് വിശാഖ്കുമാറിന്റെ വീട്ടില്‍ പോയി പണം ചോദിച്ചപ്പോള്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും മുന്‍ പ്രസിഡന്റും മൂന്നു ദിവസത്തിനകം പണം വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്തു.
എന്നാല്‍, മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ഇയാള്‍ ഒളിവിലാണെന്നും പണം വാങ്ങിത്തരാന്‍ കഴിയില്ല എന്നും അവര്‍ അറിയിച്ചു.സാമ്പത്തികശേഷി തീരെയില്ലാത്ത ഇവര്‍ പലരില്‍നിന്നും കടം വാങ്ങിയും വായ്പയെടുത്തുമാണ് തുക നല്‍കിയത്. തിരിച്ചടയ്ക്കാന്‍ കഴിയാതെ മിക്കവരുടെയും സ്ഥലം ജപ്തിയിലാണ്. സഹോദരിക്ക് ജില്ലാ ബാങ്കിലുള്ള താല്‍ക്കാലിക ജോലി സ്ഥിരപ്പെടുത്താമെന്നു പറഞ്ഞ് വിശാഖ്കുമാര്‍ അയല്‍വാസിയായ മുള്ളാര്വിളയില് രമ്യ തങ്കപ്പന്റെ പക്കല്‍നിന്ന് പലപ്പോഴായി 23 ലക്ഷം രൂപ തട്ടിയെടുത്തു.
സ്വകാര്യ ആശുപത്രിയില്‍ നേഴ്സായിരുന്ന പ്രസീദ എന്ന പെണ്‍കുട്ടി വിശാഖ്കുമാറിന്റെ വാക്കുകേട്ട് ജോലി രാജിവച്ചാണ് പണം കൊടുത്തത്. ബിരുദ വിദ്യാര്‍ഥിനിയായിരുന്ന ശ്രീലക്ഷ്മി ജോലി ഉറപ്പായതിനാല്‍ പഠനം ഉപേക്ഷിച്ചു.പണം കൊടുത്തവര്‍ വിശാഖ്കുമാറിന്റെ വീടിന്റെ മുന്നില്‍ സത്യഗ്രഹം ആരംഭിച്ചതോടെയാണ് ഇയാള്‍ ഒളിവില്‍ പോയത്.
തട്ടിപ്പിന് കൂട്ടുനിന്ന അന്നത്തെ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് തോപ്പില്‍ ഗോപകുമാറിന്റെ വീടിനു മുന്നിലും ഡിസിസി ഓഫിസിനു മുന്നിലും സത്യഗ്രഹം ആരംഭിക്കുമെന്നും സമരത്തിന് പട്ടികജാതി ക്ഷേമസമിതി പിന്തുണ പ്രഖ്യാപിച്ചതായും പന്തളം ഏരിയ പ്രസിഡന്റ് വി കെ മുരളി പറഞ്ഞു. മൂന്നുവര്‍ഷം മുമ്പാണ് പണം വാങ്ങിയത്. ജോലി ലഭിക്കാതെവന്ന് പണം തിരിച്ചുചോദിച്ചപ്പോള്‍ വിശാഖ്കുമാര്‍ ഒഴിഞ്ഞുമാറി. ഇതു സംബന്ധിച്ച് ഇയാള്‍ക്കും ഭാര്യ ശ്രീകലയ്ക്കുമെതിരെ കൊടുമണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.