നെടുങ്കണ്ടം: പൊരുതി ജയിച്ച് സ്വര്‍ണം നേടുമ്പോഴും അബിയ അറിഞ്ഞിരുന്നില്ല, സ്വന്തം വീടും ജീവിതത്തില്‍ ഇതുവരെ നേടിയതെല്ലാം ഇല്ലാതായിരിക്കുന്നെന്ന്.
സംസ്ഥാന സബ് ജൂനിയര്‍ ഫെന്‍സിങ് മത്സരത്തില്‍ സ്വര്‍ണം നേടിയ പന്നിയാര്കുട്ടിക്കാരി അബിയ ബോസിന്റെ കുടുംബത്തിനാണ് അപ്രതീക്ഷിതമായി പാഞ്ഞെത്തിയ ദുരന്തം ജീവന് മാത്രം ബാക്കിയാക്കിയത്.
സ്വന്തം വീടും കായികരംഗത്ത് ഇതുവരെ നേടിയ മെഡലുകളുമെല്ലാം ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയത് ഫെന്‍സിങ് മത്സരത്തില്‍ വിജയിച്ചെത്തിയപ്പോഴാണ് അവള് അറിഞ്ഞത്. ഇനി തിരിച്ചുപോകാന്‍ വീടില്ല. വീടെന്നല്ല…സ്വന്തം ഗ്രാമം പോലുമില്ല.
ഓഗസ്റ്റ് 16-ന് പുലര്‍ച്ചെയാണ് പ്രളയം അബിയയുടെ വീടടക്കം സര്‍വതും തകര്‍ത്തെറിഞ്ഞത്. തലശ്ശേരിയിലെ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായി) കേന്ദ്രത്തില്‍ സംസ്ഥാന മത്സരത്തിനായി തയാറെടുക്കുന്ന ഇടുക്കിയുടെ ഈ അഭിമാനതാരം തന്റെ ഗ്രാമം മുഴുവന്‍ ഒലിച്ചുപോയ വിവരം അറിഞ്ഞില്ല. അച്ഛന് ഇടയാടിയില്‍ ബോസ് വര്‍ക്കിയും അമ്മ റീനയും സങ്കടം മുഴുവന്‍ ഉള്ളിലൊതുക്കി. കാരണം അബിയയുടെ ശ്രദ്ധ ഒട്ടും പതറാന്‍ പാടില്ല.
സെപ്റ്റംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടന്ന മത്സരത്തില്‍ അബിയ സ്വര്‍ണം നേടുക തന്നെ ചെയ്തു. എന്നിട്ടും ആരും അവളെ ഒന്നും അറിയിച്ചില്ല. കഴിഞ്ഞ ഞായറാഴ്ച ചേച്ചിമാരായ ആനിയും മരിയനും അബിയയെ കാണാന്‍ തലശ്ശേരിയിലെത്തി. വര്‍ത്തമാനങ്ങള്‍ക്കിടയില്‍ അവിചാരിതമായി ചേച്ചിയുടെ ഫോണ്‍വാങ്ങി നോക്കിയ അബിയ ഞെട്ടിപ്പോയി. അതുനിറയെ പന്നിയാര്‍കുട്ടി എന്ന ഗ്രാമം ഒലിച്ചുപോയതിന്റെ ദൃശ്യങ്ങളായിരുന്നു.
അത്ലറ്റിക്സില് എന്‍ആര്‍സിറ്റി സ്കൂളിലെ മിന്നുംതാരമായിരുന്നു അബിയ.കായികാധ്യാപകരുടെ നിര്‍ദേശപ്രകാരമാണ് ഫെന്‍സിങ്ങില്‍ പരിശീലനം നേടാന്‍ ഇക്കൊല്ലം തലശ്ശേരിയിലെ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായി) കേന്ദ്രത്തിലെത്തിയത്. പരിശീലനത്തിനായി ഒന്‍പതാം ക്ലാസ് പഠനം തലശ്ശേരി ഗവ.ഗേള്‍സ് ഹൈസ്കൂളിലേക്കു മാറ്റി.
200 മീറ്റര്‍, 400 മീറ്റര്‍, ലോങ്ജമ്പ് ഇനങ്ങളില്‍ അബിയ നേടിയ മെഡലുകളും ഷീല്ഡുകളുമെല്ലാം പ്രളയത്തില്‍ നഷ്ടപ്പെട്ടു. മകളുടെ കായിക പ്രതിഭയുടെ അടയാളമായി ഇന്ന് അവശേഷിക്കുന്നത് കഴിഞ്ഞയാഴ്ച അവള് നേടിയ ഒരു മെഡല്‍ മാത്രമാണെന്ന് അമ്മ റീന സങ്കടത്തോടെ പറഞ്ഞു. തകര്‍ന്ന ഗ്രാമത്തിലേക്ക് അബിയ ഇനിയും വന്നിട്ടില്ല.
ഉരുള്‍പൊട്ടലുണ്ടായ ഓഗസ്റ്റ് 16-ന് പുലര്‍ച്ചെ അബിയയുടെ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. അധികൃതരുടെ നിര്‍ദേശപ്രകാരം ബോസും കുടുംബവും പന്നിയാര്‍പുഴയുടെ മറുകരയിലുള്ള കുടുംബവീട്ടിലാണ് അന്നുതങ്ങിയത്. രാത്രി 18 തവണ ഭൂമി പിളരുന്നതിന്റെയും മണ്ണിടിയുന്നതിന്റെയും ശബ്ദം കേട്ടതായി റീന ഓര്‍ക്കുന്നു.
നേരം പുലര്‍ന്നപ്പോഴാണ് വര്‍ഷങ്ങളുടെ കഠിനാധ്വാനം കൊണ്ട് ഘട്ടംഘട്ടമായി നാലുവര്‍ഷം മുമ്പ് പണി പൂര്‍ത്തിയാക്കിയ വീട് ഇല്ലാതായ വിവരം അറിയുന്നത്. ഇപ്പോള്‍ ബന്ധുവിന്റെ കെട്ടിടത്തിലാണ് ഈ കര്‍ഷക കുടുംബം കഴിയുന്നത്. കൃഷിചെയ്യാന്‍ സ്വന്തമായി ഉണ്ടായിരുന്ന രണ്ടേക്കര്‍ സ്ഥലത്തില്‍ ഒന്നരയേക്കറും ഉരുള്‍പൊട്ടി നശിച്ചു. സര്‍ക്കാരില്‍നിന്ന് 10,000 രൂപ ലഭിച്ചെങ്കിലും ഇനി ജീവിതമെങ്ങനെ മുമ്പോട്ടു നീക്കുമെന്ന ആശങ്കയിലാണ് ഈ കര്‍ഷകനും കുടുംബവും.