തിരുവനന്തപുരം: പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പദ്ധതിയൊരുങ്ങുന്നു. പ്രളയാനന്തരം തകര്‍ന്ന പ്രധാനമേഖലകളുടെ പുനര്‍നിര്‍മാണത്തിന് ലോകബാങ്ക്, എഡിബി, മറ്റ് ഉഭയകക്ഷി ഫണ്ടിങ് ഏജന്‍സികള്‍, ആഭ്യന്തര ധനസ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവയില്‍നിന്ന് വായ്പയായി 15,900 കോടിരൂപ സമാഹരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
റോഡുകള്‍, ജലവിതരണം, വെള്ളപ്പൊക്കനിയന്ത്രണം, ജലസേചനം, തീരദേശസംരക്ഷണവും പുനരധിവാസവും, ആരോഗ്യമേഖല, പരിസ്ഥിതിസംരക്ഷണം തുടങ്ങിയ മേഖലകളിലാണ് തുക വിനിയോഗിക്കുക. ഇതിനായി 15,882 കോടി രൂപയുടെ ചെലവിനുള്ള നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു. ക്രൗഡ് ഫണ്ടിങ്ങില്നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും (സിഎംഡിആര്‍എഫ്) ലഭിക്കുന്ന തുക പ്രധാനമായും പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ അധിവസിക്കുന്നവരുടെയും വീടുകള്‍ തകര്ന്നവരുടെയും പുനരധിവാസത്തിന് സ്ഥലം വാങ്ങാനും വീടുകള്‍ നിര്‍മിക്കാനും വിനിയോഗിക്കും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ആളുകളുടെ ഉപജീവനം, ദുരിതബാധിതര്‍ക്ക് അടിയന്തരസഹായം നല്കല്, റോഡുകളുടെയും വീടുകളുടെയും അറ്റകുറ്റപ്പണി എന്നിവയ്ക്കും ഈ ഫണ്ട് മാര്‍ഗരേഖ പ്രകാരം വിനിയോഗിക്കും.
കേന്ദ്രദുരിതാശ്വസ നിധിയില്‍ നിന്നും ലഭിക്കുന്ന 2500 കോടിയും സിഎംഡിആര്എഫില്നിന്നുള്ള 2500 കോടിയും ക്രൗഡ് ഫണ്ടിങ് മുഖേനയുള്ള 1000 കോടിയും വീടുകളുടെ നിര്‍മാണത്തിനും പുനരവധിവാസത്തിന് സ്ഥലം വാങ്ങാനും ഉപയോഗിക്കും. വീടുകളുടെ അറ്റകുറ്റപ്പണിക്കും വിളകളുടെയും വളര്‍ത്തുമൃഗങ്ങളുടെയും നഷ്ടത്തിന് സഹായം നല്‍കാനും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ നന്നാക്കുന്നതിനും ഈ ഫണ്ട് വിനിയോഗിക്കും.
കാര്‍ഷികമേഖലയിലും തോട്ടം മേഖലയിലുമുണ്ടായ നഷ്ടം കണക്കാക്കാനും ആ മേഖലകളിലെ പുനര്‍നിര്‍മാണത്തിന് വിഭവസമാഹരണത്തിനുള്ള സാധ്യത പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. നഷ്ടം കണക്കാക്കാന്‍ ലോകബാങ്ക് , എഡിബി സംഘം സംസ്ഥാനത്ത് റാപ്പിഡ് ഡാമേജ് അസസ്മെന്റ് ആന്‍ഡ് നീഡ് അനാലിസിസ് നടത്തിയിരുന്നു. ഇതിന്റെ കരട് റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചു. അന്തിമ റിപ്പോര്‍ട്ട് ഉടന്‍ നല്‍കും. ഇവരുടെ കണക്കുപ്രകാരം പ്രധാന മേഖലകളിലെ നഷ്ടം 25,050 കോടിയാണ്.